“നിർത്തുകീ യമലോക ദർശനം
വായിക്കുവാൻ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം ……”
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഗസൽ’ എന്ന കവിതയിലെ വരികളാണ്.
അതായത്,
ഇതെഴുതിയ നാല്പത് കൊല്ലം മുൻപും; പത്രങ്ങൾ, മലയാളിക്ക് നിത്യം വിളമ്പിയത് ചോര കുഴച്ച ചോറാണെന്നർത്ഥം.
നമ്മളുടെ നാട്ടിൽ ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നുണ്ട്; അല്ലെങ്കിൽ, ചെയ്തു എന്ന് കരുതുക.
നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു പത്രത്തിൽ അതൊരു വാർത്തയാകുമോ ?
പത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി,
‘പ്രൊമോട്ട് ചെയ്യേണ്ട ഒരു കാര്യമാണ്’ എന്നു പറഞ്ഞാൽ;
അവർക്കതിലൊന്നും ഒരു ‘ന്യൂസ് വാല്യൂ’ കാണുകയേ ഇല്ല.
‘റീഡബിലിറ്റി ഇല്ല’ എന്നാണ് പത്രഭാഷ.
ഒരുത്തൻ പലരെ ചുറ്റികയ്ക്കടിച്ച് കൊന്നപ്പോൾ എന്തായിരുന്നു ആവേശം പത്രങ്ങൾക്ക് !
അവൻ ഒരാളെയാണ് കൊന്നതെങ്കിൽപ്പോലും ഇവർ ഇത്ര ഹരത്തിൽ പ്രതികരിക്കില്ലായിരുന്നു.
‘ഇത് കൊള്ളാം !
ചോര പ്രളയം’ എന്ന മട്ടിലായിരുന്നു വാർത്തകൾ പേജുകൾ നിറച്ചത് !
‘പ്രമുഖപത്രം’ പണ്ടാണെങ്കിൽ;
ഇങ്ങനെ കള്ളി തിരിച്ച്, ഒരു ചിത്രകഥയും കൊടുത്തേനെ.
‘കൊലയാളി വരുന്നു.’
‘ചുറ്റിക എടുക്കുന്നു.’
‘ചുറ്റിക ഓങ്ങുന്നു.’
‘Oമാർ!’
കാലത്ത് കണ്ണ് മിഴിച്ച് ഉമ്മറത്തേയ്ക്ക് നോക്കുമ്പോൾത്തന്നെ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ ചിത്രം!
ജീവനോടെ കെട്ടിത്തൂക്കിയ മനുഷ്യന്റെ ചിത്രം!
പിന്നെ വർണ്ണനകൾ വേറെ!
‘മാതാപിതാക്കളുടെ മുന്നിലിട്ട് വസ്ത്രങ്ങൾ പിച്ചിച്ചീന്തിയാണ് അതിക്രൂരമായി ….’
എന്ന മട്ടിൽ, പൈങ്കിളി സാഹിത്യവും.
നടുറോഡിലിട്ട് ഒരുത്തനെ പാർട്ടിയ്ക്കുവേണ്ടി കഷണമാക്കിയപ്പോൾ പത്രമെല്ലാം അതിൻ്റെ നോവലും വേവലും !
പ്രിയതമയുടെ അന്ത്യയാത്രാമൊഴി !
കണ്ണീരടങ്ങാതെ,
വിപ്ലവത്തീയിലും കെടാതെ…..
പത്രസാഹിത്യത്തിന് വല്ല അക്കാദമി അവാർഡും കൊടുത്ത്, ഇവരെയൊക്കെ പൊന്നാട പുതപ്പിച്ച് ഇരുത്തേണ്ട കാലം ഏറെ അതിക്രമിച്ചു കഴിഞ്ഞു.
വീട്ടിൽ ഭക്ഷണത്തിനായി കൊല്ലത്തിലൊരിക്കലോ മറ്റോ ഒരു കോഴിയെ കൊല്ലുമ്പോൾപോലും;
അന്ന്, വീട്ടിലെ കുട്ടികളെ കോഴിയുടെ ആ മരണം കാണിയ്ക്കുകയില്ലായിരുന്നു.
ചോരയും പിടച്ചിലും നിലവിളിയും കുട്ടിയുടെ കാഴ്ചയ്ക്ക് ദഹനക്കേടുണ്ടാക്കുന്നതാണ് എന്ന്, ‘പഴഞ്ചൻമാരായ’
‘തന്ത വൈബ്’ ‘കാർന്നോമ്മാർ’ക്കറിയാമായിരുന്നു.
ഇത് ഒരു തവണ കണ്ടാൽ കുട്ടികൾക്ക് ഞെട്ടൽ ഉണ്ടാകും എന്നും
പലവട്ടം കണ്ടാൽ അത് അവരുടെ സ്വഭാവമായി മാറും എന്നും
പിന്നെ ഈ ചോരയും പിടച്ചിലും കാണാതെയിരുന്നാലാണ് കുട്ടികളെ അത് ബാധിക്കുക എന്നും ആധുനിക വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്നിട്ടും; മുതിർന്നവർക്ക് അറിയാമായിരുന്നു.
ചോരയും പിടച്ചിലും;
ചോരയൊഴിച്ച് എരി കേറ്റിയ വിഭവങ്ങളും കഴിച്ചുകഴിച്ച് എല്ലാവരുടേയും മനസ്സും സങ്കൽപ്പവും മാറിക്കഴിഞ്ഞു.
നിത്യം അത് തിന്ന്, പിന്നെപ്പിന്നെ, ആ ചോര കിട്ടാതിരുന്നാൽ പ്രശ്നം എന്ന മട്ടായി.
കൊച്ചുകുട്ടികൾക്ക് നമ്മൾ പൊറോട്ടയോ ഷവർമ്മയോ അരച്ച് കൊടുക്കാറില്ല.
കോറ കുറുക്കിയത്,
കണ്ണൻകായ ഉണക്കിപ്പൊടിച്ചത് എന്നിവയാണ് ചെറുതിൽ കൊടുക്കാറ്.
മറ്റേത് കുഞ്ഞുങ്ങൾക്ക് ദഹനക്കേട് വരുത്തും എന്ന് നമ്മൾക്ക്, ആരും പറഞ്ഞുതരാതെത്തന്നെയറിയാം.
കേൾക്കാൻ പാടില്ലാത്തത് കേട്ടാലും
കാണാൻ പാടില്ലാത്തത് കണ്ടാലും
കുട്ടികൾക്ക് ദഹനക്കേട് വരും.
ആ ദഹനപ്രശ്നം തലച്ചോറിലാണ് സംഭവിക്കുക.
ഇന്നത്തേയ്ക്ക് നല്ലതായി തോന്നുന്നതും
നാളേയ്ക്ക് ഒരു പ്രതീക്ഷ വിടർത്തുന്നതുമായ ഒരു വാർത്തപോലും നമ്മുടെ നാട്ടിലെ
ഒരു പത്രവും മുൻപേജിൽ കൊടുക്കാറില്ല.
ദുരന്തം, കരച്ചിൽ , ചോര,തട്ടിക്കൊണ്ടു പോകൽ, പീഡനം, അനാഥത്വം, പലായനം ……
ഇപ്രകാരം,
കുഞ്ഞുങ്ങൾക്ക് തലച്ചോറിന് ദഹനക്കേടുണ്ടാക്കുന്ന ഈ പത്രങ്ങളെ ആദ്യം പടിക്ക് പുറത്തു നിർത്താൻ പഠിച്ചാൽ, നമ്മുടെ കുഞ്ഞുങ്ങളിൽ കുറേ പേർക്ക് ഒരു തെളിച്ചമൊക്കെ വരും.
അദ്ധ്യാപകർ കുട്ടികളോട്, നിത്യം പത്രം വായിക്കാൻ പറയാതിരിക്കുക,
അതിന്
പ്രേരിപ്പിക്കാതിരിക്കുക.
കുട്ടികൾ വായിക്കേണ്ട ഒന്നല്ല പത്രങ്ങളിൽ വരുന്നത്. അതിൽനിന്ന് അറിവല്ല കുട്ടികൾ എടുക്കുക.
അറിവിന് നൂറ് വഴികൾ വേറെയുണ്ട്.
ഇതെല്ലാം കണ്ടും കേട്ടും
വർണ്ണനകൾ വായിച്ചും ഇപ്പോൾ അവർക്ക്, ഹീറോ എന്നത് കൊന്നവനാണ്.
കൊട്ടേഷൻനേതാവാണ് സൂപ്പർ.
എന്തുചെയ്തും അവരേപ്പോലാവാനും;
പത്രത്തിൽ പടവും ജീവചരിത്രവും വരുത്താനുമാണ് കുട്ടികളുടെ മനസ്സാഗ്രഹിക്കുന്നത്.
ആഘോഷിക്കപ്പെടുന്നവരാണ് സെലിബ്രിറ്റികൾ.
അതാവലാണ് ജീവിതത്തിലെ പ്രധാനകാര്യം എന്നാണ് പത്രങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്.
എന്ത് വൃത്തികേടും കാണിച്ച് പത്രത്തിൽ പടം വരലാണ് കേമം എന്നാണ് ഈ പത്രങ്ങൾ വിളമ്പിയ അശ്ലീലങ്ങളിൽനിന്ന് കുട്ടികൾ മനസ്സിലാക്കിയത്.
മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും ; എതിർക്കുന്നവനെ കൊന്ന് ഹീറോ ആകാനാണ് പത്രങ്ങൾ അവരെ പഠിപ്പിച്ചത്.
അരുതാത്തത് ചെയ്യാനുള്ള ധൈര്യം കിട്ടാനാണ് ഇവരിൽ ചിലർ മയക്കുമരുന്നുകളെ കൂട്ടാക്കുന്നത്.
‘ഇനി ചെയ്യാൻ പോകുന്നത് അരുതാത്തതാണ്’ എന്ന തോന്നൽ അവരുടെ ഉപബോധത്തിൽ ഇപ്പോഴും കുറച്ചൊക്കെ ശേഷിക്കുന്നുണ്ട്.
ആ വിലക്കിനെ മറികടക്കാനാണ് അവർ ലഹരിയുടെ കൈ പിടിക്കുന്നത്.
‘അരുത് മക്കളേ’ എന്ന്, ഉള്ളിലിരുന്ന് വിലക്കുന്നത് പൂർവ്വികരാണ്.
അവർ ഊട്ടിയ നൻമകളാണ്.
ആ തരിത്തിളക്കത്തെ ഒന്ന് ഊതി വിട്ടാൽ പുത്തൻതലമുറയും നൻമ തിരിച്ചറിയും.
അതിന് നിത്യം സന്ധ്യയ്ക്ക് വിളക്കു വെച്ച് പ്രാർത്ഥിക്കണം.
നമ്മൾക്ക് അദൃശ്യമായതും
നമ്മെ നയിക്കേണ്ടതുമായ അറിവിന്റെ ജ്വാലയായ ആ പരമ്പരയിലേയ്ക്ക് നമ്മളെ വിളക്കിവെയ്ക്കാനുള്ളതാണ് വിളക്ക്.
‘അന്ധവിശ്വാസി’ എന്ന് വിപ്ലവക്കാർ പരിഹസിച്ചേയ്ക്കും.
രാഷ്ട്രീയകച്ചവടക്കാർക്ക് ചെവി കൊടുക്കാതിരിക്കുക.
മതവിഷം ചീറ്റുന്നവരെ പടിക്കു പുറത്തുനിർത്തുക.
പാരമ്പര്യത്തിലേയ്ക്ക് തിരിച്ചുനടക്കുക.
നമ്മൾ കഴിക്കുന്ന അന്നം മനസ്സും
മനസ്സ് സങ്കൽപങ്ങളും സൃഷ്ടിക്കുന്നു എന്നാണ്.
ഈ സങ്കല്പമാണ് പിന്നീട് നമ്മൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കുന്നത്.
അന്നം പിഴച്ചാൽ;
അവസാനം സംഭവിക്കേണ്ടതായ യാഥാർത്ഥ്യവും പിഴച്ചിരിക്കും.
കെട്ട വാർത്തകൾ കുട്ടികൾക്ക് അന്നമായി നൽകാതിരിക്കുക.
പത്രങ്ങൾ നന്നാവാൻ തീരുമാനമില്ലെങ്കിൽ, നമ്മൾക്ക് നന്നാവാം.
‘ഈ നാറിയ കടലാസ് വേണ്ടാ’ എന്ന് വെയ്ക്കാമല്ലോ.
ചുള്ളിക്കാട് പത്രത്തേക്കുറിച്ച് കവിതയിൽ തുടരുന്നു…..
“നിർത്തുകീ നരലോക ദർശനം
ദിനപ്പത്രം ഉൾക്കതകിൻ മേൽ കുറ്റപത്രമായ് പതിയുമ്പോൾ …….”
Picture credit- leonardo ai