അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഭിന്നിപ്പിച്ച് ഭരിക്കുന്നർ
March 16, 2025 96 No Comments

ശ്രദ്ധിച്ചിട്ടുണ്ടോ ?

ഓരോ ആറ് മാസം കൂടുമ്പോഴും ഇവിടെ ഒരു ജാതിവിഷയം കടന്നുവരും.
ഇപ്പൊ അത് ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ കഴകപ്രശ്നമാണ്.

ഇതിലൊന്നും പങ്കുചേരാതെ മനസ്സിനെ സ്വതന്ത്രമാക്കി, മാറിനിന്ന് ശ്രദ്ധിച്ചാൽ അറിയാം; ഇതാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം എന്ന്.

അടുത്തത് ഏതൊക്കെ ജാതികളെ തമ്മിൽ തല്ലിക്കണം എന്ന കഥയും തിരക്കഥയുമെല്ലാം നേരത്തേ തീരുമാനമാക്കിയതാണ്.
അതിന് പാകത്തിൽ നിയമലംഘനമോ നിയമനിർമ്മാണമോ സമയനിഷ്ഠയോടെ കൃത്യമായിത്തന്നെ ചെയ്തുവെച്ചിട്ടുമുണ്ടാകും.

എന്നിട്ട്, ഏതെങ്കിലും ഒരു മുന്തിയ ജാതിയിനത്തെ ഇറക്കി,
ഞങ്ങൾ കേമമാണെന്നോ ഏതെങ്കിലും ഒരു മുന്താത്ത ഇനത്തെ ഇറക്കി,
അയ്യോ ഞങ്ങളെ അപമാനിച്ചേ
എന്നോ ഉള്ള ഭാഗമാണ് സീൻ രണ്ട് .

ബാക്കി പിന്നെ പറയേണ്ട കാര്യമില്ല.
ഉറുമ്പു മഹാസഭ
ചോണൻ മഹാസഭ
ഓന്ത് മഹാസഭ
അരണ മഹാസഭ
ഇരുതലമൂരി മഹാസഭ
തുടങ്ങിയവരുടെ പ്രതിഷേധമായി, ജാഥയായി.
നീതി കിട്ടിയേ അടങ്ങൂ എന്ന വെല്ലുവിളിയായി.

ഉടൻ സ്വിച്ചിട്ട പോലെ സാംസ്ക്കാരിക പ്രതികരണക്കാർ വായ തുറക്കും.
കനം കൂടിയ കാര്യങ്ങൾ പ്രസ്താവിക്കും.
അറിയപ്പെടുന്നതും പെടാത്തതുമായ ബുജികൾ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഓടിവരും.

ഇത്രയുമായാൽ പിന്നെ ആചാര്യ ശ്രേഷ്ഠർക്ക് ഇരിപ്പുറയ്ക്കില്ല.

കാവിപുതച്ച ആചാര്യൻ ഗ്രന്ഥം ഉദാഹരിച്ച് എരിതീയിൽ എണ്ണയൊഴിച്ച് പ്രതികരിക്കും.

മഞ്ഞ പുതച്ച ആചാര്യൻ തനിക്കറിയാവുന്ന ഭാഷയിൽ മൈക്ക് തിന്നും.

കോടി പുതച്ച ആചാര്യനും കുറവ് വരുത്തില്ല.

തല്ലിക്കൊന്നപ്പോഴും കെട്ടിത്തൂക്കിയപ്പോഴുമൊക്കെ കൂർക്കം വലിച്ചുറങ്ങിയ ഒഫീഷ്യൽ ആന്റ് അൺ ഒഫീഷ്യൽ മനുഷ്യാവകാശക്കാരും ചാടിയിറങ്ങും നീതി നടപ്പാക്കാൻ !

സിനിമയുടെ ക്ലൈമാക്സ് സംഭവബഹുലമാകുന്നതോടെ, തിരക്കഥ തയ്യാറാക്കിയവർ പരമഹാപ്പി.
ഈ ജാതി ജാതികൾ ഇല്ലെങ്കിൽ, ഇവരെങ്ങാനും ഒന്നിച്ചുനിന്ന്, എൻബ്ലോക്ക് വോട്ടായി മാറിയാൽ,
നമ്മുടെ കട്ടുകഞ്ഞികുടി എന്നേ മുട്ടിയേനെ എന്നു പരസ്പരം കണ്ണിറുക്കി ചിരിക്കും.

ഭാഗ്യം ഇവർക്കിപ്പോഴും നേരം വെളിച്ചമാവാത്തത് !
എന്ന് ദീർഘനിശ്വസിച്ച്, യഥാർത്ഥ മുന്തിയ ജാതി ഏമാൻമാർ മൃഷ്ടാനം തീറ്റ തുടരും.

തിരക്കഥ ആര് തയ്യാറാക്കിയാലും നടപ്പിലായ ആ സിനിമയിലേയ്ക്ക് ഒരു ഫ്ലാഷ്ബാക്ക് എന്ന നിലയ്ക്ക് നമ്മൾക്കൊക്കെ ഒന്ന് പോയി നോക്കാമല്ലോ.
ഞാൻ പറഞ്ഞതിൽ സംശയമുണ്ടെങ്കിൽ നോക്കൂ.

ഒരു നർത്തകൻ കറുത്തവനാണ്;
‘വെള്ളയിൽ വരണം നൃത്തം’ എന്ന് ഒരു സ്ത്രീരത്നം പറഞ്ഞിട്ട് എന്തൊക്കെ പുകിലുണ്ടായി ?!

‘എനിക്ക് മുന്തിയ ജാതിക്കാർ വിളക്ക് കത്തിക്കാൻ തന്നില്ലേ…’ എന്ന് ഒരു നേതാവ് പരാതിച്ചിട്ട് എത്ര കാലമായി?!

‘മുന്തിയവർ തലപ്പത്തിരുന്നാലേ മുന്താത്തവർ നന്നാവൂ’ എന്ന് മറ്റൊരു നേതാവ് പ്രസ്താവിച്ചിട്ട് എത്ര നാളായി ?!

ഇങ്ങനെ ആറാറ് മാസം കൂടുമ്പോൾ കടന്നൽ കൂട്ടത്തിലേയ്ക്ക് കല്ലെറിയുന്നവരെ,
എന്ന് ഇവിടുത്തെ ജനത തിരിച്ചറിയുന്നോ അന്നേ ഈ നാട് ജാതിചിന്തകൾ വെടിഞ്ഞ് നന്നാവൂ.
ചുരുങ്ങിയ പക്ഷം, കാള പെറ്റു എന്നു കേൾക്കലും നടത്തുന്ന ഈ കയറെടുക്കൽ ഒഴിവാക്കിയാൽത്തന്നെ പകുതി സമാധാനമാവും.

ഇനി എന്റെ അനുഭവംകൂടി പറയാം.

ഞാൻ പ്രവർത്തിച്ച ഒരു മണ്ഡലത്തിലും ഒരാളും എന്നോട്,
‘തന്റെ ജാതി എന്താണ്?’ എന്ന്, ഇതുവരെയും ചോദിച്ചിട്ടില്ല.
ഞാൻ ജനിച്ച ജാതിയറിഞ്ഞ്, എനിക്ക് കൂടുതൽ പരിഗണനയോ അവഗണനയോ കിട്ടിയിട്ടുമില്ല.

അതായത്, ജാതീയത എന്നത് ,
‘കേരളത്തിൽ അതില്ല ‘ എന്ന് അവകാശപ്പെടുന്ന പ്രായോഗികരാഷ്ട്രീയക്കാർ സൃഷ്ടിക്കുന്നതാണ്.

Picture credit- leonardo ai

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.