അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അന്ത്യമാക്കരുത് അന്നം
April 9, 2025 88 No Comments

ലഹരിയേക്കുറിച്ചാണല്ലോ ചർച്ച.

അന്തകരായ മക്കൾ നമ്മൾക്കിടയിൽ ഉണ്ടായിരിക്കുന്നു എന്നതാണ് സമൂഹം ഞെട്ടലോടെ തിരിച്ചറിയുന്നത്.
എനിക്കുശേഷം ഇവിടെ ആരും വേണ്ട
ഒന്നും വേണ്ട
എന്നു തീരുമാനിച്ച വിഷവിത്തുകൾ ജനിച്ച് പ്രായമായിരിക്കുന്നു എന്ന്, നമ്മൾ പേടിയോടെ കണ്ടുബോദ്ധ്യപ്പെടുന്നു.

ഈ അവസ്ഥാവിശേഷത്തെപ്പറ്റി പ്രവചനംപോലെ നിർമ്മലാനന്ദസ്വാമി എന്നോ പറഞ്ഞതാണ്.
അന്നൊന്നും പലരും അത് അത്ര ഗൗരവമായി എടുത്തില്ല.

വിഷയം ഏതാണ്ടിങ്ങനെ.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നാണ് നമ്മളുടെ മനസ്സ് ഉണ്ടാകുന്നത്.
എല്ലാതരം സങ്കല്പങ്ങളും ഉണ്ടാവുന്നത് നമ്മളുടെ മനസ്സിലാണ്.
ഈ സങ്കല്പങ്ങളെയാണ് നമ്മൾ പിന്നീട് യാഥാർത്ഥ്യമാക്കി മാറ്റുന്നത്.

ഈ പറഞ്ഞതിലൂടെ ഒന്നു തിരികെ പോയിവന്നാൽ,
നല്ല അനുഭവങ്ങളെ യാഥാർത്ഥ്യമാക്കാൻ നമ്മളിൽ നല്ല സങ്കല്പങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
അതിന് ഒരു നല്ല മനസ്സ് വേണം.
അത്തരം മനസ്സ് ഉണ്ടാവാൻ, നമ്മൾ നല്ല അന്നം കഴിയ്ക്കണം.

‘ഹരിതവിപ്ലവം’ എന്നു പറഞ്ഞ്,
രാസവളവും കീടനാശിനിയും കലർത്തിയ വിഷങ്ങളെ, ‘ഭക്ഷണം’ എന്നു വിളിച്ച് നമ്മൾ കഴിച്ചപ്പോൾ വിഷലിപ്തമായതേ അവസാനത്തിലും സംഭവിക്കുകയുള്ളൂ എന്ന് നമ്മൾ ഓർത്തില്ല.
ഒരു ജീവിതത്തിന്റെ അദ്ധ്വാനം മുഴുവൻ നമ്മൾ ആശുപത്രികളിൽ സമർപ്പിച്ച് ധന്യരായി.

ആ വിഷകാലവും കടന്ന്,
വിപ്ലവം, വിത്തില്ലാത്ത പഴങ്ങളിലെത്തി.

കുരു ഇല്ലാത്ത മുന്തിരി
കുരു ഇല്ലാത്ത മാതളനാരങ്ങ …….
അങ്ങനെ ,
അടുത്ത തലമുറയ്ക്ക് ജൻമം കൊടുക്കണം എന്ന ചിന്തയേ ഇല്ലാത്ത പഴങ്ങളെ കഴിച്ച്, നമ്മൾ, ആ സ്വഭാവം നമ്മളിലും പകർത്തി.

പരമ്പരകളുടെ ദാഹവും ചോദനയും അപ്പോഴും ബാക്കിനിന്നതിനാൽ; ‘സുപ്രജ വേണം’ എന്ന ദാഹത്തിൽ, നമ്മൾ, ബീജമെന്ന കുരു ഉള്ളിൽ ഇല്ലാതിരുന്നിട്ടും
കുട്ടികളെ ഉണ്ടാക്കാൻ നെട്ടോട്ടമോടി.
ഇൻഫെർട്ടിലിറ്റി / ഇമ്പൊട്ടൻസി ക്ലിനിക്കുകളിൽ പോയി വിത്തുപാകൽ ആരംഭിച്ചു.
വിത്ത് കരുപ്പിടിക്കാൻ സാദ്ധ്യതയില്ലാത്ത ഗർഭപാത്രത്തിൽ മുളപൊട്ടൽ പരാജയപ്പെട്ടപ്പോൾ;
ടെസ്റ്റ്യൂബിൽ വിത്ത് പാവി മുളപ്പിച്ചുനോക്കി.
ആശുപത്രിയിൽ കിടക്കുമ്പോഴും;
നിത്യജീവിതത്തിലും
‘പഴങ്ങൾ നല്ലതാണ്’ എന്ന ആപ്തവാക്യത്തോടെ, വീണ്ടും വീണ്ടും വിത്തില്ലാപഴങ്ങളെത്തന്നെ നമ്മൾ വയറുനിറച്ച് കഴിച്ചു.

ഈ കാലവും കടന്ന്, വിപ്ലവം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ;
അന്തകവിത്തുകളായി.
GT വിത്തുകൾ.

മുളയ്ക്കില്ല എന്നതു മാത്രമല്ല അവന്റെ ആസുരികഭാവം.
സ്വയം വളർന്ന്, തിണർത്ത്, പുളച്ചുജീവിച്ച്, എല്ലാറ്റിന്റെയും അന്തകനായി മാറാനുള്ള മനസ്സാണ് വിപ്ലവശാസ്ത്രജ്ഞർ അന്തകന്റെ മനസ്സിൽ പാവിയിട്ടുള്ളത്.
അവൻ ആഗ്രഹിക്കുന്ന മാത്രയിൽ പ്രത്യേകതരം വളവും വിഷവും മാത്രം സ്വീകരിക്കുന്ന തലച്ചോറുള്ള വിത്തുകൾ.

ഇത്തരം ഭക്ഷണം കഴിച്ച ഒരു കുട്ടിയ്ക്കറിയാം
എനിക്കുശേഷം ഇനി ഒന്നുമില്ല എന്ന്. ഒന്നും ആവശ്യമില്ല എന്ന്.
അടുത്ത തലമുറയേക്കുറിച്ചോ മുൻതലമുറയേക്കുറിച്ചോ ഒന്നും ചിന്തിക്കേണ്ടതില്ല എന്ന്.
തിന്നണം
വളരണം
പൂക്കണം……
പക്ഷേ, കായ്ക്കേണ്ടതില്ല.

അതായത് ഭക്ഷണത്തിലും സെക്സിലും കിടന്ന് പുളച്ച്, എല്ലാതരം ലഹരികളേയും ‘ഇതാണ് ആനന്ദം’ എന്നു ധരിച്ച് ഉപയോഗിച്ച് ,
ചുറ്റുമുള്ളതിനെ കൊല്ലുക;
സ്വയം ചാവുക.
ഇതാണ് അന്തകവിത്തിൽ പിറന്നവരുടെ തലച്ചോറിൽ ഫീഡ് ചെയ്ത അറിവ്.

സ്വന്തം മക്കളെ,
സ്വന്തം കുടുംബത്തെ
ഈ ദുരന്തത്തിൽനിന്നും രക്ഷിയ്ക്കണം എന്ന ആഗ്രഹമുള്ളവർ
അവരെ നല്ല ഭക്ഷണം കൊടുത്ത് വളർത്തുക.

വീട്ടിൽ നല്ല നാടൻ പച്ചക്കറികൾ നട്ടുവളർത്തുക.

നല്ല നാടനരി സംഘടിപ്പിച്ച്, പരമ്പരാഗതമായ രീതിയിൽ അടുക്കളയിലെ ഊണിനെ തിരിച്ചുപിടിക്കുക.

പാതി കരിഞ്ഞതും
പാതി വെന്തതും
ഭക്ഷണമെന്ന ഭാഷയിൽ വിൽക്കുന്ന ഫുഡ് കോർട്ടുകളേയും ഫാസ്റ്റ് ഫുഡ് സെൻ്ററുകളേയും പൂർണ്ണമായും ബഹിഷ്ക്കരിക്കുക.

ജീവിതത്തിന്റെ ലഹരി അറിയേണ്ടതും അറിയിക്കേണ്ടതും അന്തസ്സായും ആനന്ദത്തോടെയും ജീവിച്ചുകാണിച്ചുകൊണ്ടായിരിയ്ക്കണം.

പാരമ്പര്യത്തിനുമാത്രമേ ഈ രാജ്യത്തിനെ രക്ഷിക്കാനാവൂ.
സ്വന്തം സംസ്ക്കാരത്തിൽ അഭിമാനത്തോടെ ഉറച്ചുനിന്ന് ജീവിക്കുക.
പൂർവ്വികരുടെ പാതയെ ആദരവോടെ പിൻതുടരുക.
‘പിന്തിരിപ്പൻ’ എന്ന്, ആധുനികർ വിളിച്ചേയ്ക്കാം.
അച്ഛനേയുമമ്മയേയും തലയ്ക്കടിച്ച് കൊന്നു രസിക്കുന്ന ആധുനികത എനിക്ക് ആവശ്യമില്ലെന്ന് ഉറക്കെ പറയുക.
പുഴു, പല്ലി, പിപീലികാന്തം നമ്മൾക്ക് ദേവതയാണെന്ന് ഓർക്കുക.

Picture credit- meta AI

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.