ഒറ്റപ്പാലത്തെ കയറംപാറയിലെ പാലിയില്‍ മഠത്തില്‍, സ്വാമിജി നടത്തിയ ദീര്‍ഘപ്രഭാഷണങ്ങളിലേയ്ക്ക് ഞാനും ഒന്ന് യാത്രചെയ്തു മടങ്ങി. അമ്മ പറഞ്ഞതെത്ര ശരി. ഏതോ യഥാര്‍ത്ഥ വൈദ്യന്‍ വെച്ചതുതന്നെയാവും ആ കാഞ്ഞിരമരങ്ങള്‍. ഓരോ അമ്മയും ഓരോ വൈദ്യരായിരുന്ന കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് അമ്മ.
അമ്മ എന്നോടിങ്ങനെ എന്റെ കുട്ടിക്കാലത്ത് സംസാരിച്ചിട്ടുണ്ടോ? അതോ ഞാന്‍ മറന്നതാണോ? ഇപ്പോള്‍ മിണ്ടാതിരിക്കുന്ന എന്റെ ഭാര്യയും ഒരു പക്ഷേ, ഞങ്ങളുടെ മക്കളുടെ മക്കളോടായിരിക്കും നാളെ സംസാരിക്കാന്‍ പോകുന്നത്. പ്രാരാബ്ദ്ധങ്ങള്‍ മറന്ന്, മനസ്സ് തുറക്കാന്‍ പറ്റുന്നത് അവര്‍ക്ക് അപ്പോഴായിരിക്കും.
ഈ യാത്രയില്‍ അമ്മ എന്തൊക്കെയാണ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്! അത്ഭുതം തോന്നുന്നു. “നാല്പാമരങ്ങള്‍ എന്നു പറയുന്നത് അത്തിയും ഇത്തിയും അരയാലും പേരാലുമാണ് ട്ടോ അപ്പൂ…. ദേവൂ…, അപ്പൊ നാല്പാമരപ്പൊടി എന്താന്ന് പറയാന്‍ പറ്റ്വേ?…”
ദേവു പറഞ്ഞു.
“നാല് പാഴ്മരം പൊടിച്ചതാണോ!?”
അമ്മ ചിരിച്ചു.
“നാല് പാഴ്മരല്ല! പാലുള്ള നാല് മരം, നാല് പാല്‍മരം. ഇതിന്റെ പട്ട അഥവാ തോല് ഒണക്കി പൊടിച്ചതാണ് നാല്‍പാമരപ്പൊടി.”
അമ്മ വഴിയരികില്‍ നില്‍ക്കുന്ന അരയാലും പേരാലും കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു.
“സാധാരണയായി അരയാലിന് വേട് ഉണ്ടാവാറില്ല. ‘വേട്’ ന്ന് വെച്ചാല് കൊമ്പില്‍നിന്നും താഴോട്ടിറങ്ങി തൂങ്ങിവന്ന് മണ്ണില്‍ പിടിക്കണ വേര്. അതായത് മരക്കൊമ്പിനെ താങ്ങി നിര്‍ത്തണ തൂണായും മാറും ഈ വേട്. അപ്പൊ വേട് ധാരാളള്ളത് പേരാല്. പ്രളയത്തില് കൃഷ്ണന്‍ വിരലുണ്ടു കെടക്കണ ആലില ഏതാ?”
ദേവു പറഞ്ഞു
“വാലുള്ളത്.”
“അതന്നെ. ഏത് ആലാ അത്…?”
“അരയാലാണോ?”
“അതെ. അരയാല്. കാക്കയ്ക്ക് ഈ മരം പേട്യാന്നൊര് കഥണ്ട്.”
“അതെന്താ…?”
“ചെറിയ കാറ്റടിച്ചാ വരെ വെറച്ച് വെറച്ച് ശബ്ദണ്ടാക്കണോണ്ട്, അരയാലില് ഇരിക്കാന്‍ കാക്കയ്ക്ക് പേട്യാത്രേ…”
“കാക്കയ്ക്ക് വായപ്പുണ്ണ് വന്ന ഒരാല്‌ല്ല്യേ…?” മോന്‍ ചോദിച്ചു.
“കാക്കയ്ക്ക് വായപ്പുണ്ണ് വന്നതല്ല. ‘ആലുംകായ പഴ്ക്ക്‌മ്പൊ കാക്കയ്ക്ക് വായപ്പുണ്ണ്’ ന്ന് പറയും. അതൊര് ശൈല്യാ. അതായത്, നറച്ച് തിന്നാന്‍ കിട്ടണ കാലത്ത് വായപ്പുണ്ണ് വന്നാ എന്താണ്ടാവ്വാ…!? തിന്നാന്‍ പറ്റ്വോ…!? ചെലര്‍ക്ക്, നല്ലകാലത്തിന്റെ ഗുണം കിട്ടാതെ പോവുമ്പൊ പറയണ ഒര് ശൈലി.”