അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
യാത്രയില്‍ എല്ലാവരുമുണ്ട്
December 31, 2020 2230 2 Comments

കണ്ണന്റെ കഥകേട്ടതും അമ്മയ്ക്ക് ഉള്ളില്‍ തിടുക്കമായി. എന്റെ മോള്‍ക്ക് ആ തിടുക്കം ശരീരം മുഴുവന്‍ പ്രകടവുമായി. ഞാന്‍ വണ്ടി ആലിനോട് ചേര്‍ത്ത് നിര്‍ത്തി. എല്ലാവരും ഇറങ്ങി. രണ്ടിലകള്‍ താഴെ വീണത്, മോനും മോളും പെറുക്കി. ‘മരത്തില്‍ നിന്നും പൊട്ടിക്കണ്ട. കണ്ണനു നാളെയും വേണ്ടതല്ലേ!’ എന്ന നിലപാടില്‍, ഏവരും താഴെനിന്നും കിട്ടിയ രണ്ടിലയില്‍ തൃപ്തരായി.

വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ദേവു, കയ്യില്‍ പിടിച്ച കൃഷ്ണനാലിന്റെ കുമ്പിളിലയും കൊണ്ട്, എന്തൊക്കെയോ സ്വപ്നലോകത്താണ്. കണ്ണന്റെ കൂടെയാണ് ചുറ്റിക്കറങ്ങുന്നത് എന്നുറപ്പ്. ആ രസച്ചരട് മുറിക്കാതിരിക്കാന്‍ വണ്ടിയിലെ ഏവരും ശ്രദ്ധിച്ചു എന്നതാണ് സത്യം. അകമല ശാസ്താക്ഷേത്രമെത്തി വണ്ടി ഒതുക്കുംവരെ ആരുമൊന്നും സംസാരിച്ചില്ല. പാട്ട് മാത്രം കാലങ്ങളേപ്പറ്റി കവിതയിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. 

വണ്ടി നിന്നതും ദേവു സ്വപ്നത്തില്‍ നിന്നുണര്‍ന്നു. “ഞാനൂണ്ട്… എനിക്ക് ചന്ദനം വേണം” ദേവു, കൃഷ്ണനാലില കയ്യില്‍ത്തന്നെ പിടിച്ച് ഇറങ്ങി. ഈ വഴിക്കുള്ള യാത്രയില്‍ ഇവിടെ ഒരിറക്കം സ്ഥിരമുള്ളതുകൊണ്ട്, പകലാണെങ്കില്‍ കുരങ്ങന്‍മാരെ കാണലും ചന്ദനമെടുക്കലും. സന്ധ്യയ്ക്കാണെങ്കില്‍ പായസം കഴിക്കലും ചന്ദനമെടുക്കലും. രാത്രിയാണെങ്കില്‍ ചന്ദനമെടുക്കല്‍ മാത്രാവും. ഇതാണ് ദേവുവിന്റെ പദ്ധതി. എന്തിനുമേതിനും ഏട്ടന്റെ പിന്തുണയുമുണ്ട്. ‘ശ്രീധര്‍മ്മശാസ്താവ് എന്നത്, പൂര്‍ണ എന്നും പുഷ്‌ക്കല എന്നും രണ്ട് ഭാര്യമാരുള്ള ദൈവമാണെന്നും; അയ്യപ്പന്‍ എന്നത്, ശ്രീധര്‍മ്മശാസ്താവിന്റെ; കലിയുഗത്തിലെ മനുഷ്യാവതാരമാണെ’ന്നും ഇതിനിടയില്‍, അമ്മയും ഭാര്യയും തമ്മില്‍ ചര്‍ച്ച നടന്നുകൊണ്ടിരുന്നു. അതായത്, മഹാവിഷ്ണുവിന്റെ അവതാരം കൃഷ്ണന്‍ എന്നപോലെ, ശ്രീധര്‍മ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പന്‍. എന്നാല്‍, ശാസ്താവ് എന്നത് അതും ആയിക്കൊള്ളണമെന്നില്ലത്രേ. ശാസിക്കാന്‍ യോഗ്യനായ ആരും ശാസ്താവാണ്.

അതായത് ഗുരു സങ്കല്‍പം. ഒരു പക്ഷേ, കേമനായ ഒരു ഗുരുവിന്റെ സമാധി പിന്നീട് ശാസ്താക്ഷേത്രമായതാകാം. ഗുരു എന്നാല്‍ അത് യോദ്ധാവുകൂടിയായ ഗുരു. അകമലയും തൃശ്ശൂര്‍-പാലക്കാട് ഹൈവേയിലെ കുതിരാനിലുള്ള ശാസ്താക്ഷേത്രവും. രണ്ടും കാടിനുള്ളിലെ വഴിയോട് ചേര്‍ന്നാണ്. അമ്മയും ഭാര്യയും തമ്മിലുള്ള ചര്‍ച്ചയില്‍ അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ ശരിയാണെന്ന് തോന്നി. 

വണ്ടി അകമലയില്‍നിന്നും പുറപ്പെട്ടപ്പോള്‍, അയ്യപ്പചരിതം കൂടുതലോര്‍ത്തു. ശബരിമല അയ്യപ്പനും ഉദയനന്‍ എന്ന കൊള്ളക്കാരനുനേരെ അശ്വാരൂഢനായി യുദ്ധത്തിനു ചെന്നവന്‍. യുദ്ധവും ക്ഷേത്രവുമെല്ലാം അവിടെയും കാട്ടിനുള്ളില്‍.

റോഡ് വീതികൂട്ടിയ സ്ഥലത്ത് മണ്ണിനുള്ളില്‍നിന്നും പുറത്തുവന്ന്, നീക്കിയിട്ട നിലയില്‍ കിടക്കുന്ന വലിയ ഉരുളന്‍ കല്ലുകള്‍ ചൂണ്ടിക്കാണിച്ച്, അമ്മ, എന്റെ മക്കളോട് പറഞ്ഞു.

“അപ്പൂ…, ദേവൂ…, ആ ഉരുളന്‍ കല്ലുകള് കണ്ട്വോ…? ഇങ്ങനെ മണ്ണിന്റെ ഉള്ളില് കെടക്കണ ഒരുളന്‍ കല്ല്ന്നാണ് അമ്മി, ആട്ട്കല്ല്, ഒരല് ഒക്കെ ഉണ്ടാക്ക്വാ… അല്ലാതെ, കരിങ്കല്ല് കോറീന്ന് പൊട്ടിച്ചെട്ക്കണ പാറേന്നല്ലാട്ടോ… പണ്ടത്തെ കല്ലാശാരിമാരൊന്നും ഇത്തരം ഉരുളന്‍ കല്ല്കള് കണ്ടാ വിട്ല്ല്യാ…”

Leave a Comment

2 comments on “യാത്രയില്‍ എല്ലാവരുമുണ്ട്”
  • Suja Jan 24, 2021 · 10:38 PM
    Its a visual treat, ❤️❤️.
    • ജയരാജ് മിത്ര Feb 17, 2021 · 10:37 PM
      സന്തോഷം.എല്ലാ യാത്രകളും ഓർമ്മയിൽ കിടപ്പാണ്.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.