അങ്ങനെ രഥം പാതയിലിറങ്ങി. വണ്ടി രണ്ടാം ഗിയറിലേയ്ക്ക് വീഴുംമുന്‍പ് പാട്ട് നിര്‍ബന്ധം. എനിക്കുമതെ മക്കള്‍ക്കുമതെ ഭാര്യയ്ക്കുമതെ.
എം.ബി. ശ്രീനിവാസന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, രഘുകുമാര്‍, കെ.ജെ.ജോയ്, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, ബാബുരാജ്, എ.ടി.ഉമ്മര്‍, വിദ്യാധരന്‍, സലില്‍ ചൗധരി, ബോംബെ രവി എന്നിങ്ങനെ സംഗീത സംവിധായകരുടെ പാട്ടുകള്‍ പ്രത്യേകം പ്രത്യേകം കോപ്പി ചെയ്ത പെന്‍ഡ്രൈവുകളും സി.ഡി.കളും ഞങ്ങളെ യാത്രകളില്‍ വിരുന്നൂട്ടാന്‍ ഡാഷ് ബോര്‍ഡില്‍ റെഡിയായിരിക്കുന്നു.
“നിങ്ങള്‍ക്ക് കേക്കാനുള്ള ശബ്ദത്തില്‍ വെച്ചാല്‍ മതി” എന്ന അമ്മയുടെ അഭ്യര്‍ത്ഥനയില്‍, പാട്ട് പതിഞ്ഞ ശബ്ദത്തിലേയ്ക്കിറങ്ങി.
തിരൂര്‍ പവര്‍ സ്റ്റേഷന്‍ എത്തുംമുന്‍പ്, വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിലെ അമ്പലപ്പറമ്പിലേയ്ക്ക് ഇന്‍ഡിക്കേറ്ററിട്ട് വണ്ടി തിരിഞ്ഞപ്പോള്‍ പ്രതിഭ എന്നെ ഒന്നു നോക്കി. സാധാരണ യാത്രയ്ക്കിറങ്ങുമ്പോള്‍ ഞാന്‍, പോകുന്ന വഴിയില്‍ പലരോടും പലതും പറഞ്ഞു വെയ്ക്കാറുണ്ട്. പുസ്തകവും പച്ചക്കറി വിത്തും അപൂര്‍വ്വയിനം ചെടികളുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നത് ഇത്തരം യാത്രകളിലാണ്. അങ്ങനെ എന്തെങ്കിലുമാകും എന്ത് പ്രതിഭ ഓര്‍ത്തുകാണും.
“എന്താപ്പൊ ഇങ്ക്ട് തിരിഞ്ഞ്….?” അമ്മ പക്ഷേ, സംശയം ചോദിച്ചു.
“ഒരു പ്രത്യേകതരം ആല്‍ കാണിച്ചുതരാം. പേരാലും അരയാലും അഗസ്ത്യനാലും അല്ലാത്ത ഒരു അപൂര്‍വ്വയിനം ആല്‍ ഇവിടെ നിക്ക്ണ് ണ്ട്. കൃഷ്ണനാല്‍ എന്നാണ് പേര്.” ഞാന്‍ പറഞ്ഞു.
“എന്താ അതിന്റെ പ്രത്യേകത?” അമ്മ ചോദിച്ചു.
“കൃഷ്ണനാലിന്റെ പുറകിലെ കഥ പറയാം. കൃഷ്ണന്‍ എന്നും വെണ്ണ കക്കാന്‍ വേണ്ടി, ഒരു ആലിന്റെ ഇല പൊട്ടിച്ച്, കുമ്പിളാക്കിക്കൊണ്ടുപോകുമായിരുന്നത്രേ. എന്നിട്ട് രണ്ടോ മൂന്നോ ഇലക്കുമ്പിളില്‍ വെണ്ണ കോരിയെടുത്ത്, അതേ ആലിന്‍കൊമ്പില്‍ത്തന്നെ കയറിയിരുന്ന്, കാലാട്ടി രസിച്ച് തിന്നലായിരുന്നത്രേ പതിവ്.
കണ്ണന്‍ ഇതൊരു സ്ഥിരം പരിപാടി ആക്കിയപ്പൊ; എന്നും ഇങ്ങനെ കുമ്പിളുകുത്തി കണ്ണന്‍ കഷ്ടപ്പെടണ്ടാ എന്ന് തീരുമാനിച്ച്, ആലിന്റെ ഇലകളെല്ലാം കുമ്പിള് കോട്ടിയ പോലെയായി എന്നാണ് കഥ.
സംഗതി എന്തായാലും, ഇലയുടെ ഷേപ്പ് നമ്മള് കഞ്ഞി കുടിക്കാന്‍ പ്ലാവില കോട്ടിയ പോലെയാണ് ശരിക്കും കുമ്പിള്.”