അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
യാത്രയില്‍ എല്ലാവരുമുണ്ട്
December 31, 2020 2228 2 Comments

ഇത്തവണത്തെ ഈ യാത്ര വളരെ ചെറിയ ഒരു വീടുപേക്ഷിക്കലാണ്. വൈകുന്നേരം പോയാല്‍ പാതിരാത്രി കഴിഞ്ഞ് മടങ്ങിവരും. ഗുരുവായൂര്‍ പോകാന്‍ വേണ്ടി തൃശ്ശൂര്‍ക്ക് വന്ന അമ്മയെ തിരികെ തറവാട്ടിലെത്തിക്കാനുള്ള യാത്ര. കുന്നത്തങ്ങാടിയിലെ വീട്ടില്‍നിന്നും അറുപതു കിലോമീറ്ററിനു താഴെ മാത്രം യാത്രചെയ്താല്‍, മുതുമുത്തശ്ശന്മാരുടെതൊട്ട്; ആറ് വര്‍ഷം മുന്‍പ് മരിച്ച അച്ഛന്റെ വരെ മണമുള്ള; ഇരുട്ടിനോട് വീടും, മരങ്ങളോട് തൊടിയും രഹസ്യം പറഞ്ഞിരിക്കുന്ന തറവാട്ടിലെത്താം. ആ ഇത്തിരിപ്പോന്ന യാത്രയ്ക്കുപോലും മുന്‍പ് പറഞ്ഞ കുറേ ‘അഥവാ’കളെ പരിഗണിക്കേണ്ടതുണ്ട്.

പ്രതിഭ പറഞ്ഞു – “ചെടികള്‍ക്ക് നനച്ചിട്ട് പോകാം. തിരിച്ചുവന്നിട്ടൊന്നും ഒരുപാട് വൈകിയാ നനയ്ക്കല് നടക്കില്ല.” ഭാര്യയുടെ കരുതല്‍, അടുക്കളത്തോട്ടത്തിനോടും പൂച്ചെടികളോടും.

ദേവു ചോദിച്ചു. “അച്ഛാ…, കുഞ്ഞൂനേം തക്കുടൂനേം അകത്തിടണോ… മല്ലി വര്വോ…!?” 

പൂച്ചകളെ ഓര്‍ത്തിട്ടാണ് മകളുടെ വേവലാതി. മല്ലി എന്നത്, അടുത്തുള്ള വീട്ടില്‍നിന്നും എന്നുമെത്തി; ലാളനമേറ്റ് മടങ്ങുന്ന നായയാണ്. 

“ഡ്യേ…., തലണ എട്‌ത്തോ.” അപ്പു അനിയത്തിയെ ഓര്‍മ്മപ്പെടുത്തി. തിരിച്ചുവരുമ്പോള്‍ എന്തായാലും ഉറങ്ങുമെന്ന് അവനുറപ്പുള്ള അനിയത്തിയുടെ ഉറക്കം സുഖകരമാക്കിക്കൊടുക്കലിലാണ് അവളുടെ ഏട്ടന്റെ ശ്രദ്ധ.

‘അകമലേലൊന്ന് വണ്ടി നിര്‍ത്താന്‍ ബുദ്ധിമുട്ട്ല്ല്യല്ലോ ല്ലേ….. കൊറച്ച് തൊളസിപ്പൂവ് പൊട്ടിച്ചാ നടയ്ക്കല് വെച്ചൂടേ…?” ഒന്നിനും ഏതിനും ആരേയും ബുദ്ധിമുട്ടിക്കാനിഷ്ടമില്ലാത്ത അമ്മയുടെ അന്വേഷണം. 

‘ഇത്രയ്‌ക്കൊക്കെ വിനയം ഒരമ്മ മകനോടോ മരുമകളോടോ കാണിക്കേണ്ടതുണ്ടോ!?’ എന്ന കുറുമ്പ് ഉള്ളില്‍ തോന്നി, ഞാന്‍ പറഞ്ഞു.

“ബുദ്ധിമുട്ടാവും. ഈ വണ്ടിയ്ക്ക് അകമല സ്റ്റോപ്പില്ല.”

അമ്മ എന്റെ ഭാര്യയെ നോക്കി വിശദമാക്കി. 

“അതല്ല പറഞ്ഞത്. അയ്യപ്പന്റെ അമ്പലത്തിലെറങ്ങണോണ്ട്… കൊഴപ്പൊന്നൂല്ല്യല്ലോന്നാ ചോദിച്ചത്…” 

പ്രതിഭയ്ക്ക് കാര്യം മനസ്സിലായി. അവള്‍ പറഞ്ഞു. 

“ഇല്ല്യ… അമ്മ തൊളസി പൊട്ടിച്ചോളൂ. ഞാന്‍ വാഴടെ എല കൊണ്ടുവരാം….”

അതായത്; കടുത്ത ശുദ്ധാശുദ്ധങ്ങള്‍ ബാധകമായ അയ്യപ്പനുള്ള തുളസിപ്പൂ നടയ്ക്കല്‍ വെയ്ക്കാനുള്ള നാക്കില, ‘ഞാന്‍ കൊണ്ടുവരാം’ എന്ന്, ഒരു മലയാളി സ്ത്രീ പറഞ്ഞാല്‍; എല്ലാവര്‍ക്കും എല്ലാം മനസ്സിലാവും. അത്രയ്ക്ക് വ്യക്തമാണ് കാര്യങ്ങള്‍. 

Leave a Comment

2 comments on “യാത്രയില്‍ എല്ലാവരുമുണ്ട്”
  • Suja Jan 24, 2021 · 10:38 PM
    Its a visual treat, ❤️❤️.
    • ജയരാജ് മിത്ര Feb 17, 2021 · 10:37 PM
      സന്തോഷം.എല്ലാ യാത്രകളും ഓർമ്മയിൽ കിടപ്പാണ്.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.