“ഇല്ലത്തെ, നരച്ചുകൊണ്ടേ ഇരിക്കണ മുത്തശ്ശിയും കരഞ്ഞുകൊണ്ടേ ഇരിക്കണ ഓപ്പോളും ഒച്ചയെടുത്തുകൊണ്ടേ ഇരിക്കണ ആ ആളും; പിടിത്താള് കുത്തി അരിയാക്കി, കുറേയേറെ ഞങ്ങള്‍ക്ക് തരാനും കുറച്ച് നാണിയമ്മയോട് എടുത്തോളാനും പറഞ്ഞു. ഞങ്ങള് കാട്ടില് വെറകൊടിക്കാന്‍ പോയി വരുമ്പോഴേയ്ക്കും നാണിയമ്മ നെല്ല് കുത്തി അരിയാക്കി വെച്ചോളൂട്ടോ….”
ഇത്രയും ചെറുതും ഇങ്ങനെ ഉരുണ്ടതുമായ കുട്ടികള്‍ ഇങ്ങനെ ഉറപ്പിച്ച് പറയുമ്പോള്‍ അതില്‍ കാര്യം കാണും എന്നുറപ്പിച്ച്, നാണിയമ്മ, കിട്ടിയ പിടിത്താളെല്ലാം വാരിയെടുത്ത് നെല്ലുകുത്തി അരിയാക്കാന്‍ പുരയിലേക്കോടി. ഉണ്ടനും ഉണ്ടിയും, കാണുന്നവര്‍ക്ക് പതുക്കെ എന്നു തോന്നുമെങ്കിലും; അവരുടെ ജീവിതത്തിലെ കൂടിയവേഗത്തില്‍ കാട്ടിലേയ്ക്ക് വിറക് ശേഖരിക്കാന്‍ ഉരുണ്ടുരുണ്ടുനീങ്ങി.
ഇല്ലത്തുനിന്നും കിട്ടിയ ശര്‍ക്കരയും ഉപ്പും എള്ളും തേങ്ങയും നെയ്യും മരപ്പൊത്തിലൊളിപ്പിച്ചുവെച്ച്, ‘ഉപ്പുമാത്രം’ എന്ന് പൊത്തിന് പുറത്തെഴുതിവെച്ച് ഉണ്ടനും ഉണ്ടിയും വിറകുപെറുക്കാന്‍ തുടങ്ങി.
“ഉപ്പുമാത്രം എന്ന് എഴുതിവെച്ചാലും നമ്മള്‍ ഇടയ്ക്ക് ചെന്ന്, വല്ല ജീവികളും തിന്നുന്നുണ്ടോ എന്ന് നോക്കണം.” ഉണ്ടി പറഞ്ഞു.
“ഉപ്പുമാത്രം എന്നെഴുതിവെച്ചാല്‍, ഇതിലെന്തോ കള്ളത്തരമുണ്ടെന്നുതോന്നുന്ന ഒരേഒരു കള്ളന്‍; കാട്ടിലുള്ളത് കുറുക്കന്‍മാത്രമാണ്. ബാക്കി എല്ലാ കള്ളന്മാരും നാട്ടിലാണ്. കുറുക്കനാണെങ്കില്‍ പകല്‍ പുറത്തിറങ്ങുകയുമില്ല.” – ഉണ്ടന്‍ തന്റെ കരുതലുകള്‍ പങ്കുവെച്ചു.
ശരീരം കാട്ടിലും മനസ്സ് മരപ്പൊത്തിലുമായി ഉണ്ടനും ഉണ്ടിയും പതുക്കെപ്പതുകെ രണ്ട് കെട്ട് വിറകുണ്ടാക്കി.
‘ആദ്യം ആരാണ് കെട്ടേറ്റുക!’ എന്ന്, ഇരുവരും മനസ്സിലൊന്നോര്‍ത്ത്നിന്നെങ്കിലും; ഉണ്ടന്‍ പറഞ്ഞു. “ഈ കെട്ട് എന്റെ തലയില്‍ വെച്ചുതാ.”
ആദ്യം ഉണ്ടന്‍ ഒരു ജോലി ചെയ്യാന്‍ തയ്യാറായതില്‍ എന്തോ അപകടമുണ്ടെന്ന് ഉണ്ടിക്ക് മണത്തെങ്കിലും; കെട്ട് പിടിച്ച് ഉണ്ടന്റെ തലയില്‍ വെച്ചുകൊടുത്തു. ഉണ്ടന്‍ വിറകിന്‍കെട്ടേറ്റിയതും ഉണ്ടി തലതല്ലിച്ചിരിക്കാന്‍ തുടങ്ങി. നിന്നും ഇരുന്നും കിടന്നുമുരുണ്ടും ചിരിച്ച ചിരി ഒന്നടങ്ങിയശേഷമാണ് ഉണ്ടി, ചിരിക്കുള്ള കാര്യം പറഞ്ഞത്.
“ഇപ്പോള്‍ വിറകിന്‍കെട്ടേതാ., ഉണ്ടനേതാ എന്ന് ആര്‍ക്കും തിരിച്ചറിയില്ല.! രണ്ടും ഉരുണ്ടുരുണ്ടിരിക്കുന്നു. എട്ട് എന്നെഴുതിയപോലുണ്ട്!”
“അതിപ്പൊ ഉണ്ടി ഏറ്റിയാലും അങ്ങനെയൊക്കെത്തന്നെയാവും” എന്ന് പറഞ്ഞ ഉണ്ടന്‍ പെട്ടെന്ന് ചോദിച്ചു. “സംഗതിയൊക്കെ ശരിയാണ്. പക്ഷേ, ഉണ്ടിക്കുള്ള വിറകിന്‍കെട്ട് ആര് ഏറ്റിത്തരും!?”