അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഉണ്ടനും ഉണ്ടിയും
December 31, 2020 6786 No Comments

ഉണ്ടനും ഉണ്ടിയും, ‘നീയാദ്യം മുറ്റത്തേയ്ക്കിറങ്ങ്… എന്നിട്ട് ഞാനിറങ്ങാം..’ എന്ന തര്‍ക്കത്തില്‍ കുറേനേരം കോലായയിലെ പടവില്‍ നിന്നിട്ട് ഒടുവില്‍, ‘എന്നാല്‍ നമ്മള്‍ക്കൊരുമിച്ചിറങ്ങാം..’ എന്ന സന്ധിപ്രകാരം, ഇപ്പോള്‍, ഇതാ… ഇപ്പൊ…., മുറ്റത്തേയ്ക്കിറങ്ങിയിട്ടേ ഉള്ളൂ. അതോണ്ട് നമ്മള്‍ക്ക് ബാക്കി കഥകൂടി അന്വേഷിച്ചിട്ട് വരാം.

അപ്പൊ ഉണ്ടന്റേം ഉണ്ടിടേം അച്ഛനും അമ്മയും?

ആ…. അതാര്‍ക്കുമറിയില്ല. ചെലപ്പൊ മരിച്ചുപോയതാകും. ചെലപ്പൊ നിന്നനില്‍പ്പില്‍ ആവിയായിപ്പോയതാകും. ചെലപ്പൊ…., ഉണ്ടന്റേം ഉണ്ടിടേം ഈ മടിമാറ്റണ കാര്യം ഭഗവാനോട് പറയാന്‍ കാശിക്ക് പോയതാവാനും സാദ്ധ്യതണ്ട്. 

എന്തായാലും ഒന്നുറപ്പ്. ‘അച്ഛനും അമ്മയും അച്ചാച്ചനും അച്ഛമ്മയും ശങ്കുണ്ണ്യാരും മാധവിയമ്മയുമൊന്നുമില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും!?’ എന്ന ചിന്താഭാരമൊന്നും ഉണ്ടനും ഉണ്ടിക്കുമില്ല. സാധാരണഗതിയില്‍ മനസ്സിന് ഭാരം കൂടുമ്പൊ ശരീരത്തിന്റെ ഭാരം കുറയും. ഇതിപ്പൊ ഉണ്ടന്‍ വീണ്ടുംവീണ്ടും ഉണ്ടനായി വളരുന്നു. ഉണ്ടിയും അതുപോലെത്തന്നെ നല്ല ഒന്നാന്തരം ഉണ്ടിയായിത്തുടരുന്നു. അതായത് മനസ്സിന് ഒരു ഭാരവുമില്ല. പാത്രങ്ങള്‍ അടുപ്പ് കാണുന്നില്ലെങ്കിലും തീറ്റയ്ക്കും കുടിയ്ക്കുമൊന്നും ഒരു പഞ്ഞവുമില്ലെന്ന് ചുരുക്കം. 

ഉണ്ടനും ഉണ്ടിയും അടുത്തടുത്തുവെച്ച ചുവടുകളാല്‍, കൈകള്‍ പരമാവധി അനക്കാതെ മുറ്റം കടന്നുകഴിഞ്ഞു. ഇതൊരു ചരിത്രസംഭവമാണ്. ലോകത്തൊരു ഉണ്ടനും ഉണ്ടിയും ഇത്ര പെട്ടെന്ന് മുറ്റം കടന്ന് തൊടിയിലെത്തിയിട്ടുണ്ടാവില്ല. അതായത് നെയ്യപ്പത്തിന്റെ മണം അത്ര ശക്തമാണെന്ന് ചുരുക്കം.
‘ഒന്നനങ്ങി നടക്ക് ഉണ്ടീ!,’ എന്നും; ‘നീയിങ്ങനെ പയ്യാരം പയ്യാരം നടന്നാ; മണം മണത്തിന്റെ പാട്ടിന് പോകും ഉണ്ടാ!,’ എന്നും പരസ്പരം പറയണം എന്ന് ഉള്ളില്‍ തോന്നിയെങ്കിലും അത് പറയാനുള്ള ബുദ്ധിമുട്ട്കൊണ്ടും; പറഞ്ഞാല്‍; അഥവാ മറ്റേയാള്‍ വേഗത്തില്‍ നടന്നാല്‍, ഞാനും ഒപ്പം നടക്കേണ്ടിവരുമല്ലോ എന്ന പരിഭ്രമത്താലും, അവരീ പരസ്പരകുറ്റപ്പെടുത്തല്‍ നടത്താതെ, അനങ്ങിയനങ്ങി പടിയ്ക്ക്നേരെ നടന്നു.
‘പടിയുടെ കുറ്റി നീ തുറക്കണം!’ എന്ന്, അവിടെ എത്തിയിട്ട് പറയാം എന്ന് ഉണ്ടനും; അതുപോലെ ഉണ്ടിയും മനസ്സിലിപ്പോഴേ കരുതിയിട്ടുണ്ട്.
പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചയ്ക്ക്, മേലനങ്ങാത്ത കുട്ടികളേപ്പോലെ അത്തളപിത്തളാന്നിരിക്കുമെങ്കിലും; മൂക്കിന്റെതുമ്പുവരെ മടി നിറഞ്ഞിരിപ്പാണെങ്കിലും; ഈ മടിയില്ലാപ്പുരവീട്ടിലെ ഉണ്ടനും ഉണ്ടിക്കും വലിയ കരുതലുകളാണ്. കുറേകഴിഞ്ഞ്പറയേണ്ട കാര്യങ്ങള്‍വരെ, ഇവര്‍, ശ്രദ്ധാപൂര്‍വ്വം പറയാതെ കരുതിവെയ്ക്കാറുണ്ട്. 

ഇത്രയ്ക്ക് മടിപിടിച്ചിട്ടും ഇവരെങ്ങനെ ജീവിക്കുന്നു എന്നത്ഭുതം തോന്നാം. അത് നമ്മുടെ ഒരു വലിയ തെറ്റിദ്ധാരണയാണ്. കഠിനാദ്ധ്വാനികള്‍ക്ക് ജീവിക്കാനുള്ളതാണ് ഈ ലോകം എന്നത്, ഏതൊക്കെയോ കഠിനാദ്ധ്വാനികള്‍ പറഞ്ഞുപറഞ്ഞ് ഈ ലോകംമുഴുവന്‍ പരന്നുപോയ ഒരു തെറ്റിദ്ധാരണയാണ്. ചുറ്റുമൊന്നു നോക്കിയാല്‍…., വലിയ കഷ്ടപ്പാടുകൂടാതെ ചുറ്റുമൊന്നു ശ്രദ്ധിച്ചാല്‍; ഏതൊരു മടിയനും മനസ്സിലാവും ഈ ലോകം മടിയന്‍മാര്‍ക്കുകൂടിയുള്ളതാണ് എന്ന്. ഒരു പക്ഷേ മൊത്തത്തില്‍ നോക്കിയാല്‍, കുറച്ചധികം സുഖിച്ച് ജീവിക്കുന്നതുപോലും മടിയന്മാരാണെന്നു കാണാം. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മടെ ഈ ഉണ്ടനും ഉണ്ടിയും.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.