അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഉണ്ടനും ഉണ്ടിയും
December 31, 2020 6789 No Comments

“ഉണ്ടീ…, നീയിങ്ങനെ മടിപിടിച്ചിരുന്നിട്ട് നമ്മടെ വീടിന്റെ പേര് ചീത്തയാക്കല്ലേ.”

“ഉണ്ടാ…., എണീയ്ക്ക്… നമ്മക്ക് രണ്ടാള്‍ക്കുംകൂടി വീടിന്റെ പേര് നന്നാക്കാം.”

അങ്ങനെ, മണം പിടിച്ചുകുടഞ്ഞപ്പോള്‍ നിവൃത്തിയില്ലാതെ, മടിയില്ലാപ്പുരയിലെ ഉണ്ണിസഹോദരങ്ങളായ ഉണ്ടനും ഉണ്ടിയും ഇളംകാറ്റില്‍ വന്ന് തോണ്ടിവിളിച്ച നെയ്യപ്പത്തിന്റെ മണമന്വേഷിച്ചിറങ്ങുകയാണ്. മടിയില്ലാപ്പുരയിലെ ഉണ്ടനും മടിയില്ലാപ്പുരയിലെ ഉണ്ടിയും പേരുപോലെത്തന്നെ തടിച്ചുരുണ്ടുരുണ്ടുരുണ്ടുരുണ്ട് അങ്ങനെയുള്ള കുട്ടികളാണ്.

ഉണ്ടനോടും ഉണ്ടിയോടും നമ്മളെന്തു ചോദിച്ചാലും; ‘അതൊക്കെ ആലോചിച്ചെടുക്കാന്‍ വലിയ പാടാ..’ എന്നുപറഞ്ഞ്, ഒന്നും പറഞ്ഞുതരില്ല. അതുകൊണ്ട്, നാട്ടില്‍ പ്രചാരത്തിലുള്ള ചില കഥകള്‍ പറയാം. ഈ കഥ പറഞ്ഞുതീരുംവരെ ഉണ്ടനും ഉണ്ടിയും നെയ്യപ്പത്തിന്റെ മണം വരണതെവിടന്നാണ് എന്ന് തെരയട്ടെ. ഉണ്ടനും ഉണ്ടിയും ഓടിച്ചാടി വേഗത്തില്‍പ്പോയി മണം കണ്ടുപിടിക്കാനൊന്നും പോകുന്നില്ല. അനങ്ങിയിളകി കുലുങ്ങിച്ചതുങ്ങിപ്പതുങ്ങി കൊലായ കടന്ന്, പടവിറങ്ങി മുറ്റം താണ്ടി, തൊടികടന്ന് പടികടന്ന്, പാടവരമ്പും താണ്ടി മണത്തിന്റെ വള്ളി പിടിച്ചുപിടിച്ച് അവര്‍ എത്തുമ്പോഴേയ്ക്കും നമ്മള്‍ക്കീ ഉണ്ടന്റേം ഉണ്ടിടേം ചരിത്രമൊന്ന് പറയാന്‍ ഇഷ്ടംപോലെ സമയം കിട്ടും.

ഉണ്ടനും ഉണ്ടിയും വലിയൊരു വീട്ടിലാണ് താമസം. മൂന്നുനിലവീടാണ്. മണ്ണുകൊണ്ടുള്ള വണ്ടക്കന്‍ ചുമരുകളൊക്കെയുള്ള ഒരു പഴയവീട്. താഴത്തേ നിലയില്‍ പഴയ രീതിയിലുള്ള അടുക്കള, വിറകടുപ്പ്, നിലത്തിരുന്ന് കഴിക്കാന്‍ പലക, മണ്‍പാത്രങ്ങള്‍, ഇരുമ്പുചീനച്ചട്ടി, കൂട്ടാന്‍ വെയ്ക്കാന്‍ കലച്ചട്ടി… അങ്ങനെ, നിറയെ സാധനങ്ങള്‍. അടുപ്പിന് മുകളില്‍ അട്ടക്കരി പടര്‍ന്ന പുരയില്‍, കഴുക്കോലിലും വളയിലും പട്ടികയിലുമൊക്കെയായി ചൂടിക്കയറിലും വണ്ണമുള്ള ചാക്കുചരടിലും കരിമ്പനയുടെ പൊളിര് കൊണ്ടുണ്ടാക്കിയ കയറിലുമൊക്കെയായി നാടന്‍ കുമ്പളങ്ങയും നാടന്‍ വെള്ളരിക്കയുമൊക്കെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. അതെന്തായാലും; ഈ മടിയില്ലാപ്പുരയില്‍ ഉണ്ടനോ ഉണ്ടിയോ കഷ്ടപ്പെട്ട് കെട്ടിത്തൂക്കിയതാവാന്‍ യാതോരു സാദ്ധ്യതയുമില്ല. ഉണ്ടന്റെയും ഉണ്ടിയുടെയും അച്ഛനോ അമ്മയോ അച്ഛമ്മയ്യോ അച്ചാച്ചനോ അല്ലെങ്കില്‍ വീടുപണിക്കുവരുന്ന മാധവിയമ്മയോ കാര്യസ്ഥന്‍ ശങ്കുണ്ണ്യാരോ തൂക്കിയതാവണം. എന്നാല്‍, മൂന്നുനാലുകൊല്ലത്തിലേറെയായി ഉണ്ടനോ ഉണ്ടിയോകൂടാതെ വേരൊരാളും ഈ വീട്ടിലില്ലാതാനും! അപ്പൊ ഏതോ കാലത്ത് ഏതോ കാര്‍ന്നോര് വിത്തിനായും; ഓണത്തിന് ഓലനുണ്ടാക്കാനായുമൊക്കെ കെട്ടിത്തൂക്കിയിട്ട പച്ചക്കറി, നാടനായതോണ്ട്മാത്രം അളിയാതെ അങ്ങനെ നില്‍ക്കുകയാണ്! മൊത്തത്തില്‍ ആ വീടിനൊരു മടിപിടിച്ചിട്ടുണ്ട്. പാത്രങ്ങളൊക്കെ അടുപ്പില്‍ കയറിയിട്ട് കാലങ്ങളായി. ചെറിയ ഉരുളിയും ചെമ്പും ചെമ്പുട്ടിയും തമലയും കാരോലും എല്ലാം അവിടവിടെയായി ഉണ്ടനേയും ഉണ്ടിയേയുംപോലെത്തന്നെ മടിപിടിച്ചിരിപ്പാണ്. 

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.