ഈ സുഖമായുള്ള ഉറക്കം നടന്ന കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയതിന് ആദ്യമേ എല്ലാവരോടും സോറി. ഒന്നുരണ്ടു കാര്യം കൂടി കഥാകാരന്റെ കൂടെ ഊഹിച്ചാല്‍, നമ്മള്‍ക്ക് പാമ്പിന്റെ കൂടെ ഈ വീടുവിട്ടിറങ്ങാം. സംഗതി ഇത്രയേ ഉള്ളൂ. ‘കൊല്ലടാ ധൈര്യമുണ്ടെങ്കില്‍’ എന്ന് വെല്ലുവിളിച്ചുനിന്ന പാമ്പിനെ നോക്കി, അനൂപ് ചെമ്മാപ്പിള്ളി എന്ന സര്‍ഗ്ഗധനനായ കോപ്പീറൈറ്റര്‍ ഇങ്ങനെയൊക്കെയാകും ആലോചിച്ചത് എന്ന് ഞാന്‍ ഊഹിക്കുന്നു.
പാമ്പേ, ഈ വീട്ടിലെ ‘ഞാനി’ ന്റെ ആവശ്യം നീയാണെനിക്ക് മനസ്സിലാക്കിത്തന്നത്. എനിക്കല്ല; ഞങ്ങള്‍ക്ക്. ആ നിന്നെ ഞാന്‍ കൊല്ലുന്നില്ല. ജീവിതത്തിലാദ്യമായി മുന്നില്‍ വന്നുപെട്ട ഒരു പാമ്പിനെ ഞാന്‍ വെറുതെ വിടാന്‍ പോകുന്നു. ഒരു പ്ലാസ്റ്റിക് പിക്ക്അപ് കവര്‍ ഞാൻ നിനക്കുമുന്നിൽ ചരിച്ചുപിടിക്കുമ്പോള്‍ നീ അതിലേക്കിഴഞ്ഞ് കയറണം. നിന്നെ ഞാന്‍ കവറിന് പുറത്തുകൂടി ഉമ്മവെച്ച് അഭിനന്ദിച്ച് വീടിന് പുറത്തുകൊണ്ടുവിടും. പക്ഷേ തിരിച്ചുവന്ന്, മിണ്ടാതെ കിടന്നുറങ്ങി, നാളെയും മറ്റന്നാളുമൊക്കെ, നീയിവിടെയെവിടെയോ ഉണ്ട് എന്നും ഒരു പാമ്പിന്‍ മണം ഇവിടെ ഇടയ്ക്കുണ്ട് എന്നും ഞാന്‍ എന്റെ കെട്ട്യോളോട് നുണ പറയും. വല്ലോരും കെട്ടിക്കൊണ്ടുപോകാനുള്ള ഉരുപ്പടികളോട് കുറുങ്ങുന്നതിനേക്കാള്‍ എന്തൊരു സുഖമാടാ പാമ്പേ ഞാന്‍ ധൈര്യപ്പെടുത്തിയ എന്റെ സ്വന്തം പെണ്ണിനെ പുതച്ചുറങ്ങാന്‍….’
പ്ലാസ്റ്റിക്ക് കവറില്‍ കയറി വീടിനു പുറത്തേയ്ക്ക് യാത്രയായ മൂര്‍ഖന്‍ കുഞ്ഞിനൊപ്പം പ്രിയ വായനക്കാരേ, എല്ലാ ഒളിഞ്ഞുനോട്ടവും ഊഹിക്കലുകളും നിര്‍ത്തി ഞാനും ഇതാ പുറത്തേക്കിറങ്ങുന്നു.