ഉച്ചതൊട്ട്,
‘ഞങ്ങളെ എപ്പളാ വിട്ടാക്കുക ടീച്ചര്‍…?’ എന്ന്
സ്‌ക്കൂള്‍ത്തൊഴുത്തിലെ
ചെറിയ കാലിപ്പിള്ളേരെല്ലാം
കരഞ്ഞുകൊണ്ടേയിരുന്നു.
5 മുതല്‍ 10 വരെ,
അഴികളുള്ള സ്‌ക്കൂളില്‍
നാലുമണിയ്ക്കു മുന്‍പുതന്നെ
കവണയില്‍ തൊടുത്തുപിടിച്ച
കല്ലുപോലെയായി,
അഞ്ചാം ക്ലാസ്സുകാര്‍.
ബെല്ലടിച്ചതും
ക്ഷണം,
ഗെയ്റ്റിന്‍ പഴുതിലൂടെ തെറിച്ചുപോകുന്ന;
വീടെന്ന ലക്ഷ്യം തെറ്റാത്ത,
കവണക്കല്ലുകള്‍.
വളര്‍ന്നുവളര്‍ന്നുവരുന്തോറും
ഈ കവണകളുടെ
വലിയലും തെറിയ്ക്കലും ലക്ഷ്യവും
തളര്‍ന്നുതളര്‍ന്നുവന്നു.
പത്തിലെ പശുക്കുട്ടികള്‍,
ഇത്തിരി വൈക്കോലും
കുറച്ചു പുല്ലും
ജനലഴിയിലൂടെ വീണുകിട്ടുന്ന
എതിര്‍ലിംഗപ്പശുവിന്റെ നോട്ടത്തീറ്റയും
കിട്ടിയാലുമടങ്ങുമെന്നായി;
അഥവാ….,
ഈ അഴികള്‍ ഭേദിച്ച്
വീടെന്ന
മറ്റൊരഴിയ്ക്കുള്ളിലെത്തിയിട്ടെന്തിന്!
എന്ന,
മരവിപ്പുമാകാം.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.