അത്തം
‘ഞാനിട്ടൊരത്തക്കളത്തിനേക്കാളുമീ പൂക്കളം ചന്തമെ’ന്നോതി നീ
പൂക്കളം കാണുന്ന പൂമ്പാറ്റയായ് നിന്നു, കൺകളാൽ പൂണാരമണിയിച്ചു നിന്നു ഞാൻ.
കാലമേറേക്കടന്നിപ്പുറം മദ്ധ്യാഹ്നജീവിതപ്പുലരിക്കു നിറമേറ്റി-
യൊറ്റയ്ക്കു തീർക്കുമീയത്തക്കളത്തിലെൻ
സ്മൃതിഗന്ധമേറ്റെത്ര പൂക്കൾ!
ചിത്തിര
ഇന്നലെക്കാറ്റെന്നെ കൈ തലോടിപ്പോയ രാവിലെ-
ച്ചിത്തിരനിലാവീണ മുറ്റത്ത്
മൊഴികൾ മൗനത്താൽ പുതച്ചെന്റെ വെൺചിരിത്തരിവീണരിപ്പൂവെടുത്തു ഞാൻ,
വിരൽ തൊട്ടു,
മധുമാത്ര തൊട്ടറിഞ്ഞെന്ന പോൽ
തീർത്തോരു പൂക്കളം
മറ്റൊരു നിലാക്കളം പോലേ കിടക്കുന്നു
മണ്ണിന്റെ മദഗന്ധമുറ്റത്തു ചിത്തിരക്കളമായി!
ചോതി
‘ചോദിച്ചിടാതേ കിടയ്ക്കുന്ന ചോതി’ നാൾ..
വേദാംബികക്കണ്ണു ചിമ്മിച്ചിരിയ്ക്കേ,
ചോദിച്ചു വാങ്ങാതെയോടിയെത്തും കൊച്ചു-
കവിതപോൽ തീർത്തോരു സ്വാതിക്കളം.
‘ആറുമാസപ്പൂവു ഞാൻ വെച്ചിടാം നിന്റെ
നെറ്റിയിൽ ചന്ദനം തൊട്ടപോലെ’ന്നു നീ..
‘പൂവട്ടനടുവിൽ ഞാൻ ചായാതെ ചെരിയാതെ,
കൃഷ്ണക്കിരീടക്കുട നിവർത്താ’മെന്ന-
തിന്നലെച്ചൊന്നപോലിപ്പൊഴും…
വിശാഖം
‘വിശാഖത്തിനേറെ പ്രിയം ചുവപ്പെ’ന്നു നീ…,
ഞൊറിപ്പൂക്കൾ വിരിയിട്ട പാവാട ഞൊറികളിൽ
തെച്ചിക്കുടം നിറച്ചോടിയെത്തിപ്പട്ടു-
ഞൊറി വിടർത്തിക്കളത്തിൽപ്പൊഴിക്കേ,
ഞാൻ കണ്ടൊരോണം
വസന്തവും നീയേ…
അനിഴം
‘കാശാവിനപ്പുറം, കാവിലെക്കാണാത്ത ദേവന്റെ കാതിലെക്കല്ലുപോ-
ലകിലിന്റെയകലേയ്ക്കു ചാഞ്ഞോരു കൊമ്പിലെ-
ത്തുമ്പിലെപ്പൂ നീയിറുത്തു നൽകൂ’
അകിലിനെച്ചുറ്റിപ്പുണർന്നു നിൽക്കും
ശംഖുപുഷ്പങ്ങൾ ഞാനന്നിറുത്തെടുക്കേ,
അനിഴത്തിനഴകുറ്റ പൂക്കളം കണ്ണിൽ നിൻ
കൗതുകക്കടലിന്റെ തിരയിളക്കം.
തൃക്കേട്ട
ഒരു കൊച്ചുകാറ്റിന്റെ കൈകോർത്തു
മുക്കുറ്റിയാലോലമാടുന്ന
മുറ്റത്തു നിന്നു നീ..
‘ഇന്നെന്തു നമ്മൾ ചമയ്ക്കും!!!?’
മൈലാഞ്ചി തൊട്ടതും നാണിച്ച
തുടുവിരൽത്തുമ്പാലെ
കവിളത്തു ചോദ്യം വരച്ചു നീ..
ചോദ്യം പകർന്നൊട്ടു വില്ലാർന്ന പുരികവും;
അരിമുല്ലയൊത്ത നിൻ പല്ലാലെ,
കൗതുകം ചോരാതെ തടയുവാൻ
മെല്ലെക്കടിച്ചൊതുക്കിച്ചോന്ന ചുണ്ടും….!!!
അതുകണ്ടു ഞാനിട്ട തൃക്കേട്ടയിക്കളം
അഴകേറെ വഴിയുന്നതാവാതെയെങ്ങനെ!
മൂലം
‘ഇന്നു ഞാൻ പൂവിടാനില്ലെ’ന്നു കൈവീശി
ജാലകച്ചാരിന്നുമപ്പുറം നിന്നു നീ
ചത്വരം ജനലഴി പിടിച്ചു നീ നിൽക്കേ
ചതുരത്തിലായതെന്തത്ഭുതം പൂക്കളം!
പൂരാടം
തൃത്താവ് തുമ്പയും കാക്കപ്പൂ തെച്ചിയും
ചെമ്പരത്തിപ്പൂവ് വേലിപ്പരുത്തിയും
മന്ദാരപ്പൂ പിന്നെ, നന്തിയാർവട്ടവും
ഹനുമാൻകിരീടവും ഒരുവേരനും പിന്നെ,
മഴയൊന്നു തൊട്ടതും ഞെട്ടിച്ചുവന്നടർന്നരുമയായ് പൊഴിയുമീ പവിഴമല്ലിപ്പൂവും
തൊട്ടാൽ ചിണുങ്ങിത്തളർന്നു പോം നിന്റെ പേരിട്ടോരു തൊട്ടാലെ വാടിയും
അരികത്തു കൗതുകക്കൺപാർത്തു നിൽക്കുന്ന നീയുമീ
പുരാട പൂക്കളം പൂർണ്ണമായ്.
ഉത്രാടം
ഉത്രാടരാവിന്റെയുമ്മറക്കോലായി-
ലുന്മത്തരായ് നമ്മൾ നിന്നതോർക്കും.
ഉൻമാദമുത്രാടനിശയിൽ നിലാവിന്റെയുപ്പേറ്റ നിന്റെ നിശ്വാസഗന്ധം.
ഇന്നെന്റെയുത്രാടപ്പൂക്കളമ-
ക്കാലമോർമ്മകൾ പൂത്തിടമ്പേറ്റും കളം.
തിരുവോണം
ഓണം, സുഗന്ധം നിറഞ്ഞുനിൽക്കും നേര –
മടരുന്ന പൂവെന്നപോലെ.
അത്തം മുതൽക്കിത്ര നാളും;
മിടിപ്പുയർ ‘ന്നരുതെ’ന്നു ചൊന്നതും
കേൾക്കാതെയിന്നു ഞാൻ
പൂവൊരുക്കും നിന്റെ തൂവിരൽ തൊട്ടു പോ-
യൊട്ടുമേയറിയാതെയെന്ന പോലെ!
അതിനായി മുറ്റത്തു തിരുവോണവരവായി,
അതിലെന്റെ മാവേലിയെതിരേറ്റ പോലെയായ്!
ഇനി നമ്മളിതുപോലെ ചാരത്തു ചേർന്നിരുന്നൊരു വർഷമപ്പുറം തീർക്കുമോ പൂക്കളം!?
ഓണം, സുഗന്ധം നിറഞ്ഞുനിൽക്കും നേരമടരുന്ന പൂവെന്നപോലെ.