എന്നെ അറിയുമല്ലോ അല്ലേ?
ഞാനൊരു കവി.
അറുത്തകൈയ്ക്ക് കഥയും പറയും.
ശിഷ്യഗണമപാരം!!
കെ.ജി.ശങ്കരപ്പിള്ള പറഞ്ഞപോലെ
‘പലപല പോസിലുള്ള ഫോട്ടങ്ങള്‍’
ശിഷ്യരെടുത്തുതരും.
തലങ്ങും വിലങ്ങും ഫെയ്‌സ് ബുക്കിലിട്ട്
ഞാനിടയ്ക്കിടെയങ്ങ് ഗൗരവപ്പെടും,
വാരിക്കോരിത്തരിയ്ക്കും.
എന്റെമാത്രം പുസ്തകമിറങ്ങിയാല്‍ മാത്രം മാത്രം
പുറംചട്ട, അകംചട്ട, ഉള്‍ച്ചട്ട എന്നു തുടങ്ങി,
തലകുത്തിനിന്നുള്ള പ്രമോഷന്‍.
എന്നെപ്പറ്റി ഞാനൊഴിച്ചേവരുമെഴുതിയവ
ഞാന്‍തന്നെ പോസ്റ്റി, നിറഞ്ഞുരോമാഞ്ചിയ്ക്കും.
ഞാന്‍, കവിസമ്മേളനങ്ങളിലിരിയ്ക്കും….
ഇരുന്നതിന്റെയും മൈക്ക് പിടിച്ചതിന്റെയും
ഗൗരവങ്ങള്‍ പകര്‍ത്തി, അപ്പപ്പോള്‍ പോസ്റ്റും.
എന്നെ സുഖിപ്പിയ്ക്കുന്നവനെ മാത്രം മാത്രം
കുറച്ചൊക്കെ നല്ലതു പറയും.
ജീവിതം എന്തു പഠിപ്പിച്ചെന്നും
ജീവന്റെ ഒറ്റപ്പെടലില്‍ എന്തുവേണമെന്നും
വിവരമേതുമേയില്ലാത്ത പാവം നിങ്ങളെ
ഉപദേശിച്ചുംകളയും.
ചുരുക്കത്തില്‍, ഞാനൊരു കവി.
കുറച്ചധികം ബുദ്ധിയുണ്ട്.
കുറച്ചൊക്കെ താടിയുമുണ്ട്.
എന്റെ ചിത്രങ്ങളും എന്റെ പുസ്തകച്ചട്ടകളും
കൊടികെട്ടിക്കാട്ടാന്‍
ഫെയ്‌സ് ബുക്കെന്ന വന്‍മരവും മതിലുമുണ്ട്.
വേറെന്തുവേണം….?
സുഖദം ഗണേശാ…
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.