ലോകം മുഴുവന്‍ ലോക്ഡൗണില്‍ പോയ കാലത്ത് ഈ അടുക്കളയില്‍ ഇന്ന് ‘അയ്യത്തട’ ഉണ്ടാവാന്‍ പോകുന്നു. അച്ഛനേയും അമ്മയേയും ഇതുപോലെ ഒരുമിച്ച് കിട്ടിയതിന്റെ ആഘോഷമാണ് ഈ വീട്ടില്‍. ഇന്നലെ ഉന്നക്കായയായിരുന്നു വിഭവമെങ്കില്‍, ഇന്ന് ‘അയ്യത്തട’ ആയീന്ന് മാത്രം.
അപ്പുവും ദേവുവും പരസ്പരം നോക്കി.
“നീയെത്ര എണ്ണം തിന്നും?”
മറുപടിയില്ല. അയ്യത്തടയുടെ വലിപ്പംതന്നെയാണ് പ്രശ്‌നം.
“ഏട്ടനോ…?”
അപ്പുവിനും നിശ്ചയമില്ല.
പരിചയപ്പെട്ട എല്ലാ പലഹാരങ്ങളും ക്ഷണനേരത്തില്‍ കിണ്ണത്തില്‍ വിളമ്പി, തിരക്കിട്ടൊന്ന് തിന്നുനോക്കി കുട്ടികള്‍ രണ്ടുപേരും. ഓരോന്നും തിന്നാന്‍ പറ്റുന്നത് ഓരോ കണക്കിലാണ്. എന്താണെന്നറിയാതെ ഈ ‘അയ്യത്തട’ എത്രയെണ്ണം തിന്നുമെന്ന് പറയാന്‍ പറ്റില്ല.
അപ്പു ചോദിച്ചു.
“അച്ഛാ…, എന്താ ഈ അയ്യത്തട?”
“അമ്മയോട് ചോദിക്ക്. അമ്മ പറഞ്ഞുതരും.”
കുട്ടികള്‍ അമ്മയെ നോക്കി.
“അമ്മയ്ക്ക് അച്ഛനാ ഈ കഥ പറഞ്ഞുതന്നത്. അച്ഛന്‍ പറയണതാ രസം. അച്ഛനന്നെ പറഞ്ഞാമതി. ഞാനപ്പഴക്കും അയ്യത്തടയ്ക്കുള്ള മാവ് കൊഴയ്ക്കട്ടെ.”
അമ്മ അരിപ്പൊടി അളക്കാന്‍ നാഴിയെടുത്തു.
അടുക്കളയില്‍ ഒരുഭാഗത്ത് ഒഴിഞ്ഞിരിക്കുന്ന ഗ്യാസിന്റെ കുറ്റിയില്‍ അച്ഛന്‍ അമര്‍ന്നിരുന്ന് കഥ പറയാന്‍ തുടങ്ങി.
“എന്റെ അച്ചമ്മടെ അമ്മടെ നാട്ടിലൊരു ആശാരിയുണ്ടായിരുന്നു.”
“അച്ഛന് അച്ചമ്മ പറഞ്ഞുതന്നതാണോ?”
“അച്ഛന് അച്ചമ്മ പറഞ്ഞുതന്നു. അച്ചമ്മയ്ക്ക് അച്ചമ്മടെ അമ്മ പറഞ്ഞുകൊടുത്തു. അങ്ങനെ തലമുറ തലമുറ കൈമാറി കെടാതെ നമ്മള്‍ സൂക്ഷിക്കണ ഒരു കഥയാണ്. ഇനി നിങ്ങള് വലുതാവുമ്പൊ അച്ഛന്റെ നാട്ടിലൊരു ആശാരിയുണ്ടായിരുന്നൂന്ന് പറഞ്ഞ് നിങ്ങടെ മക്കള്‍ക്കും പറഞ്ഞുകൊടുക്കാം.”
കുട്ടികള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, കഥ കേള്‍ക്കാനും; അടുത്ത തലമുറയ്ക്ക് കഥ കൈമാറാനും ആവേശപ്പെട്ട്, ഇളകിയിരുന്നു.