“ദേവരാജന്‍മാഷ്, ഓ.എന്‍.വി എഴുതിയ ഈ വരികള്‍ എടുത്ത് സ്റ്റുഡിയോയ്ക്ക് അകത്തേയ്ക്ക് കയറി. ശിഷ്യന്മാരോട് മാറിപ്പാകാന്‍ ആവശ്യപ്പെട്ടു.
‘ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി’ എന്നും പറഞ്ഞു.
മാഷ് വലിയ ശുണ്ഠിക്കാരനാണ്. ശിഷ്യരെല്ലാം മാറിപ്പോയി.
രാത്രി ഏഴുമണിയോടെ സ്റ്റുഡിയോയില്‍ കയറിയ ദേവരാജന്‍മാഷ്, പത്തുമണിയായിട്ടും പുറത്തുവന്ന് ആരേയും വിളിക്കുന്നില്ലെന്നു കണ്ട്, ശിഷ്യരില്‍ ഒരാള്‍, പതുക്കെ അകത്തു ചെന്നുനോക്കി. ദേവരാജന്‍മാഷ് വരികള്‍ കടലാസിലും കവിത മനസ്സിലും നിറച്ച്, സ്റ്റുഡിയോയ്ക്കകത്ത് നടക്കുകയാണ്. വീണ്ടും കാത്തിരിപ്പ്. 12 മണിയായി.
ക്ഷമകെട്ട് ഒന്നുകൂടി ചെന്നുനോക്കി.
മാഷ്, വരിയെഴുതിയ കടലാസ് നെഞ്ചില്‍ വെച്ച്, മലര്‍ന്നു കിടക്കുന്നു.
‘ഈണം ആലോചിക്കുകയാണോ അതോ ഉറങ്ങിപ്പോയോ!?’
ഒരു മണിയായി. മാഷക്ക് ഒരനക്കുവുമില്ല. അതേകിടപ്പ്.
രണ്ടുമണിയായപ്പോള്‍ ശിഷ്യരിലൊരാള്‍ക്ക് സംശയം.
‘മാഷക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ!’
ഒരാള്‍ ശബ്ദമുണ്ടാക്കാതെ അകത്തുകയറി. മാഷ് ശ്വാസം വലിക്കുന്നുണ്ട്. ഉറക്കവുമല്ല. സമാധാനമായി. അകത്തുവന്ന് നോക്കിപ്പോയവന്‍ മാഷറിയാതെത്തന്നെ നിശ്ശബ്ദം പുറത്തിറങ്ങി. കാത്തിരുന്ന് കാത്തിരുന്ന് ഒടുക്കം ശിഷ്യന്‍മാര്‍ ഉറങ്ങിപ്പോയി.
പുലര്‍ച്ച നാലരയോടെ ദേവരാജന്‍മാഷ് വന്ന് തട്ടിവിളിച്ചപ്പോഴാണ് ഏവരും ചാടി എണീക്കുന്നത്.
‘വരൂ. റെക്കോഡ് ചെയ്യാം…’ ഏവരും ഈണം റെക്കോഡ് ചെയ്യാന്‍ തയ്യാറായി.
അങ്ങനെ പിറന്നുവീണ സുന്ദരിക്കുട്ടിയാണ് ഈ പാട്ട്.”
എം.ജി.രാധാകൃഷ്ണന്‍ തുടര്‍ന്നു.
“തട്ടിക്കൂട്ടിയുണ്ടാക്കിയ പാട്ടല്ല. ഒരു രാത്രി മുഴുവന്‍ ദേവരാജന്‍മാഷ്, ആ വാക്കുകളിലും വരികളിലും ധ്യാനിച്ച് തപം ചെയ്തുണ്ടാക്കിയ ഈണമാണ്. അതാണ് അത്തരം പാട്ടുകളെ അനശ്വരമാക്കുന്ന; ഒളിഞ്ഞുകിടക്കുന്ന സംഭവം.”
ഞാന്‍, അഭിമുഖം റെക്കോഡ് ചെയ്യുന്നതിനൊപ്പം, ഓ.എന്‍.വി. തൊട്ടുതലോടിവിട്ട വരികള്‍ ദേവരാജന്‍മാഷിലൂടെ വളര്‍ന്നുവികസിക്കുന്നത് കൃത്യമായും കണ്ടു. ‘വെറുതേ നിനച്ചുപോയി’ എന്നതിലെ, ‘വെറുതേ’ എന്ന വാക്കില്‍ എന്തൊരു നിരാശയാണ് മാഷ് കോരി നിറച്ചുവെച്ചിരിക്കുന്നത്!
ഈ പ്രപഞ്ചത്തില്‍ എവിടെയോ ഒരു ഈണം കിടക്കുന്നുണ്ട്. ആ കൃത്യമായ ഈണത്തെ പിടിക്കാനായാല്‍; ഓ.എന്‍.വി എഴുതിവെച്ച വാക്കുകളെ ചെത്താതെ, മുറിക്കാതെ…. ആ ഈണത്തില്‍ക്കൂടി കടത്തിവിടാന്‍ പറ്റിയാല്‍; ‘ചെമ്പകം’ എന്നൊക്കെ പറയുമ്പോഴേക്കും; കേള്‍ക്കുന്നവര്‍ക്ക്, ചെമ്പകം പൂത്ത മണം വരും. ഞാന്‍ വീണ്ടും, എന്റെ സുന്ദരിപ്പാട്ടിന്റെ അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലില്‍ തുടിച്ചു തികഞ്ഞു.