നസറുദ്ദീന്‍ ഹോജ വലിയ സല്‍ക്കാരപ്രിയനായിരുന്നു. ദാരിദ്ര്യമാണെങ്കിലും; ഉള്ളതുവെച്ച് വിരുന്നുകാരെ സല്‍ക്കരിച്ചുവിടാന്‍ ഹോജയ്ക്ക് എന്നും ഒരു ഹരമുണ്ട്. പ്രത്യേകിച്ച് ഒരു വരുമാനമൊന്നും ഇല്ലാത്തതുകൊണ്ടും; എപ്പോഴും എന്തെങ്കിലും മണ്ടത്തരം എഴുന്നെള്ളിച്ചുനടക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് എന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടും, ഹോജയുടെ ഭാര്യയ്ക്ക് ഹോജയെ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഹോജ, ഏതാനും പേരെ വീട്ടിലേയ്ക്ക് വിരുന്നിന് ക്ഷണിച്ചു. ഇവരെ സത്ക്കരിക്കാന്‍വേണ്ടി മൂന്ന് റാത്തല്‍ കോഴിയിറച്ചിയും വാങ്ങി. “ഇറച്ചിക്കറി ഗംഭീരമായിക്കോട്ടേ… വല്ലപ്പോഴുമല്ലേ ഉള്ളൂ…” എന്നും പറഞ്ഞ്, ഹോജ, പാചകം ഭാര്യയെ ഏല്‍പ്പിച്ച് വിരുന്നുകാരോട് തത്വജ്ഞാനവും പൊങ്ങച്ചവും ഒരുപോലെ പറഞ്ഞ് ഉമ്മറത്തിരുന്നു.
ഭക്ഷണത്തിന് സമയമായി. ഏവരും കൈ കഴുകി, കഴിയ്ക്കാന്‍ ഇരുന്നു. എന്നാല്‍, ഇറച്ചിക്കറിമാത്രം ഭാര്യ വിളമ്പുന്നില്ല. ഒടുവില്‍ കാത്തിരുന്ന് ക്ഷമകെട്ട്, ഹോജ ഭാര്യയോട് ചോദിച്ചു.
“ഇറച്ചിക്കറിയോ….!?”
കറി വേവുന്ന മണം ഹോജയ്ക്ക് ഉമ്മറത്ത് കിട്ടിയതാണ്. അതാണിത്ര കൊതിയും.
ഭാര്യ പറഞ്ഞു.
“ഇറച്ചി മുഴുവന്‍ നിങ്ങടെ വൃത്തികെട്ട ആ പൂച്ച തിന്നു.”
ഹോജ വളരെ മുമ്പേ ശ്രദ്ധിച്ചിട്ടുള്ളതാണ്. കഴുതയും പൂച്ചയുമൊക്കെ നല്ല കാര്യം ചെയ്യുമ്പോള്‍ ഭാര്യ പറയുക; ‘നമ്മുടെ കഴുത, നമ്മുടെ പൂച്ച’ എന്നൊക്കെയാണ്. എന്തെങ്കിലും കുറ്റം ആ മിണ്ടാപ്രാണികളുടെ തലയ്ക്ക് കെട്ടിവെക്കാനാണെങ്കില്‍; അപ്പോള്‍ ഉടമസ്ഥാവകാശം ഹോജയ്ക്ക്മാത്രമാവും. ‘നിങ്ങടെ വൃത്തികെട്ട പൂച്ച, നിങ്ങടെ ആ മണ്ടന്‍ കഴുത…’ അങ്ങനെ!
സത്യത്തില്‍, ഇറച്ചി മുഴുവന്‍ ഹോജയുടെ ഭാര്യ തിന്നുതീര്‍ത്തതായിരുന്നു. സ്വന്തം ഭാര്യയ്ക്ക് ഇറച്ചി വാങ്ങിത്തരാത്തവന്‍ നാട്ടുകാരെ ഇറച്ചിക്കൂട്ടാന്‍ വിളമ്പി സല്‍ക്കരിക്കുന്നതില്‍ അവര്‍ക്കുള്ള പ്രതിഷേധം, അവരിങ്ങനെയാണ് പ്രകടിപ്പിച്ചത്.
ഹോജ വിരുന്നുകാരോട് മൂന്ന് റാത്തല്‍ കോഴിയിറച്ചി മുഴുവന്‍ പൂച്ച തിന്നുപോയതിന്റെ വിഷമവും സങ്കടവും പറഞ്ഞ്, വിരുന്ന് മോശമായിപ്പോയതില്‍ അവരോട് ക്ഷമാപണവും നടത്തി, അവരെ ഭക്ഷണശേഷം യാത്രയാക്കി.
വിരുന്നുകാര്‍ പോയശേഷം ഹോജ കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചിരുന്നു. ഭാര്യ കുറച്ചപ്പുറത്തിരിപ്പുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ഭാര്യ പറഞ്ഞ മൂന്ന് റാത്തല്‍ ഇറച്ചി മുഴുവന്‍ തിന്ന; ഹോജയുടെ ആ ‘വൃത്തികെട്ട പൂച്ച’ വിശന്നുകരഞ്ഞ് കടന്നുവരുന്നത്. ഹോജ തിരക്കിട്ട് പൂച്ചയെ പിടിച്ചു. ഇറയത്ത് തൂങ്ങിക്കിടക്കുന്ന ത്രാസില്‍വെച്ച് പൂച്ചയെ തൂക്കിനോക്കി. കൃത്യം മൂന്ന് റാത്തല്‍! ഭാര്യ പറഞ്ഞത് സത്യമാണ്. കിറുകിറുത്യമാണ് തൂക്കം.
ഹോജയുടെ, ഈ പൂച്ചയെ തൂക്കിനോക്കല്‍ നോക്കിയിരുന്ന ഭാര്യയോട് ഹോജ ചോദിച്ചു.
“മൂന്ന് റാത്തല്‍ ഇറച്ചി ഉണ്ട്. കൃത്യമാണ്. ഇതാണ് ആ കോഴിയിറച്ചി എങ്കില്‍, എന്റെ പൂച്ച എവിടെ!?”
ഹോജാക്കഥകളുടെ സമാഹാരം, ഉടൻ, പുസ്തകരൂപത്തിൽ ലഭ്യമാകുന്നതാണ്.