അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അജയ്യനായ അർജ്ജുനൻമാഷ്
April 6, 2025 168 No Comments

വിദ്യാധരൻമാഷടെ വീട്ടിലിരുന്നുള്ള സൗഹൃദ ചർച്ചയാണ്. ചില രാഗസാമ്യവും ഏതാണ്ട് ഒരേപോലത്തെ പാട്ടും കടന്ന്, അടിച്ചുമാറ്റിയ പാട്ടുകളിലെത്തി ഞങ്ങളുടെ ചർച്ച. പെട്ടെന്ന് വിദ്യാധരൻമാഷ് പറഞ്ഞു; ‘എന്റെയോ അർജ്ജുനന്റേയോ പാട്ടുകളിൽ, ഞങ്ങൾതന്നെ ചെയ്ത ഏതെങ്കിലും പാട്ടുമായി വേറൊരു പാട്ടിന് സാമ്യമുള്ളതായി കാണിച്ചുതരാൻ പറ്റുമോ?’ നല്ല തെളിഞ്ഞ ആത്മവിശ്വാസവും കുസൃതിയും കലർന്ന വെല്ലുവിളിയായിരുന്നു അത്. ഈ സാമ്യം എന്നെ രസിപ്പിച്ചു. അർജ്ജുനൻമാസ്റ്ററും വിദ്യാധരൻമാസ്റ്ററും ദേവരാജൻമാസ്റ്ററെ ഗുരുവായി കാണുന്നവർ ആണ്. അബദ്ധത്തിൽപ്പോലും, ഗുരുവിനെപ്പറ്റിയെന്നല്ല; ആരെപ്പറ്റിയും ഒരു വാക്കുപോലും മുഷിഞ്ഞ് പറയാത്തവരാണ് ഇരുവരും. ഗുരുത്വം നിറഞ്ഞു നിൽക്കുന്നവർ. വാക്കിലോ നോക്കിലോ പ്രവൃത്തിയിലോ അഹങ്കാരം തൊട്ടുതീണ്ടാത്തവർ. എല്ലാവരോടും, ചിരിച്ചും ഇഷ്ടത്തിലും സംസാരിക്കുന്നവർ. കുട്ടിക്കാലത്ത്, ദാരിദ്ര്യവും കഷ്ടപ്പാടും നല്ലപോലെ അനുഭവിച്ചവർ. പാട്ടെഴുത്തിലെ സാഹിത്യത്തിന്റെ ഭംഗിയും ആഴവും തിരിച്ചറിയാൻ കഴിയുന്നവർ. പാരമ്പര്യത്തിന്റെ ഊർജ്ജം സമസ്തകോശങ്ങളിലും നിറഞ്ഞൊഴുകുന്നവർ. മാഷ് പറഞ്ഞത് ശരിയാണ്; ‘അതുപോലൊരു പാട്ട്’ വീണ്ടും ഉണ്ടാക്കേണ്ട കാര്യം ഇവർക്കില്ല. ഗുരുക്കൻമാരെ ഒന്ന് സ്മരിച്ച്, ‘അമ്മേ’ എന്ന് ദേവതയെ ഒന്ന് വരിച്ച്, പെട്ടിതുറന്നാൽ; ഹാർമോണിയത്തിൽനിന്ന് മുപ്പത്തിമുക്കോടി ദേവതകളും രാഗമായൊഴുകും.’എന്റെ ഈണമെടുക്കൂ’ എന്ന്, ഇവർക്കായി പ്രകൃതി മത്സരിക്കും. ഞാൻ, അർജ്ജുനൻമാഷടെ പാട്ടുകളിലൂടെ വെറുതെ ഒന്ന് മനസ്സോടിച്ചു.

ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം…

യമുനേ യമുനേ….. പ്രേമയമുനേ യദുകുല രതിദേവനെവിടേ…!?

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ കൺമണിയെ കണ്ടുവോ നീ കവിളിണ തഴുകിയോ നീ …

അനുവാദമില്ലാതെ അകത്തു വന്നൂ നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നൂ…

കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ടു

നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ

സുഖമൊരു ബിന്ദൂ ദുഃഖമൊരു ബിന്ദൂ

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്കാ മനസ്സിൽ നില്പൂ

തളിർവലയോ താമരമലയോ താലിപ്പൊൻവലയോ

കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ നിന്നെ കാണാൻ

രവിവർമ്മ ചിത്രത്തിൻ രതിഭാവമേ രഞ്ജിനി രാഗത്തിൻ രോമാഞ്ചമേ

എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടീ വൈശാഖ രാത്രിയൊരുങ്ങും

ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത്

പൌർണ്ണമിച്ചന്ദ്രിക തൊട്ടൂ വിളിച്ചു പത്മരാഗം പുഞ്ചിരിച്ചൂ

തരിവളകൾ ചേർന്നു കിലുങ്ങി താമരയിതൾ മിഴികൾ തിളങ്ങീ

നന്ത്യാർവട്ട പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടിൽ

ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ് ഒരുക്കുമോ നീ..

സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീല നിശീഥിനീ

നീലനിശീഥിനീ നിൻമണിമേടയിൽ നിദ്രാവിഹീനയായ് നിന്നൂ

ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ

മുത്തുകിലുങ്ങീ മണി മുത്തുകിലുങ്ങീ മുത്തമൊളിക്കും ചുണ്ടിൽ ചിരി കിലുങ്ങീ

സ്നേഹഗായികേ നിൻസ്വപ്ന വേദിയിൽ ഗാനോത്സവമെന്നു തുടങ്ങും

ചാലക്കമ്പോളത്തിൽവെച്ച് നിന്നേ കണ്ടപ്പോൾ നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോൾ

കാനനപ്പൊയ്കയിൽ കളഭം കലക്കാൻ മാനം വിട്ടിറങ്ങിയ പൂനിലാവേ

ദുഃഖമേ ദുഃഖമേ ….. പുലർകാല വന്ദനം ദുഃഖമേ നിനക്ക് പുലർകാല വന്ദനംകാലമേ നിനക്കഭിനന്ദനം

പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ

മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ

കളഹംസമില്ലാ കലമാനില്ലാ ഇന്നെൻ കല്പനയിൽ

അനുരാഗമേ അനുരാഗമേ മധുരമധുരമാം അനുരാഗമേ

പാലരുവീക്കരയിൽ പഞ്ചമി വിടരും പടവിൽ

കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ

ഇത്രയും വ്യത്യസ്തമായ പാട്ടുകൾ ചെയ്ത മറ്റാരാണ് ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ആ വൈവിദ്ധ്യം! മന:പൂർവ്വം പറയാതിരുന്ന രണ്ട് പാട്ടുകൾകൂടി പറഞ്ഞാൽ, ഈ പ്രതിഭ ദേവതുല്യനായിരുന്നു എന്നുകൂടി നമ്മൾ തിരിച്ചറിയും. ‘നല്ല പാട്ടൊക്കെത്തന്നെ: പക്ഷേ, എല്ലാം പഴയ കാലത്തെ മൂഡാണ്’ എന്ന് പറയുന്നവർക്കുള്ളതാണ് ഇനി പറയുന്ന പാട്ടുകൾ.

ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ

ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ

വേറെ ചിലതുകൂടി നമ്മൾ ഇതിലൂടെ തിരിച്ചറിയുന്നുണ്ട്! 1968 ൽ ആണ് അർജ്ജുനൻമാഷ് ആദ്യമായി സിനിമാസംഗീതം നിർവ്വഹിക്കുന്നത്. ‘കറുത്ത പൗർണ്ണമി’ എന്ന സിനിമയിലെ, ഭാസ്ക്കരൻമാഷടെ വരികളെ അതിമനോഹരമാക്കാൻ എം കെ അർജ്ജുനൻ സംഗീതം നൽകി. സ്വന്തം ജീവിതത്തെ വെറുതെയൊന്നു തിരിഞ്ഞുനോക്കിയശേഷം, ഭാസ്ക്കരൻമാഷ് എഴുതിയ വരികളെ ഹാർമോണിയത്തൂവലാൽ ചെറുതായൊന്ന് തലോടിയപ്പോൾ; ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം’ എന്ന ഗാനം പിറന്നു. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും’ എന്ന ഗാനവും ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ പോയ് വരു നീ’ എന്നീ ഗാനങ്ങളും ഇതിലേതുതന്നെ. 1968 മുതൽ തുടങ്ങിയ സംഗീതയാത്രയിൽ, 218 സിനിമകളിലായി, അഞ്ഞൂറിലധികം പാട്ടുകൾക്ക് ഈണമിട്ടു അർജ്ജുനൻമാഷ്. തൊട്ടതെല്ലാം ഹിറ്റുകൾ. ഒന്നിനൊന്ന് വ്യത്യസ്തവും. എന്നിട്ടും, ഒരു സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്ക്കാരം എം കെ അർജ്ജുനൻമാസ്റ്റർക്ക് ലഭിക്കുന്നത് ഒരേ ഒരു തവണ! അതും; ഈ വിഷയം കലാകേരളം ചർച്ച ചെയ്തപ്പോൾ മാത്രം. 2017-ൽ, ‘ഭയാനകം’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം. എല്ലാം തികഞ്ഞവനായിട്ടും 49 വർഷത്തെ അവഗണന! ‘ജനങ്ങളുടെ നികുതിപ്പണം സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’ എന്നു പറയുന്ന സംവിധാനങ്ങളെയും അവാർഡുകളേയും എത്രമാത്രം വിശ്വസിക്കാം എന്നതിന്റെ തെളിവായി, അർജ്ജുനൻമാഷും അവാർഡുകളും ഒരു ചരിത്രമായി ചിരിച്ചങ്ങനെ നിൽക്കുകയാണ്! എന്നാൽ, സംഗീതനാടക അക്കാദമി ഇദ്ദേഹത്തെ, പതിനാറ് സംസ്ഥാന അവാർഡുകളും ഒരു ഫെല്ലോഷിപ്പും നൽകി ആദരിച്ചു എന്നത് മറക്കാൻ പാടില്ലാത്ത നല്ല ഭാഗം.അർജ്ജുനൻമാഷ് ഈണമിട്ട പാട്ടുകൾക്കുമാത്രം, കല്ലറ ഗോപന് ഏഴുതവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം കിട്ടി എന്നതും കൗതുകം നിറഞ്ഞ അറിവുകൾ. ‘ദുഃഖമേ നിനക്കു പുലർകാല വന്ദനം’ എന്ന പാട്ടും ‘എല്ലാ ദുഃഖവും എനിക്കു തരൂ’ എന്ന പാട്ടും ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ’ എന്ന ഗാനവും ‘ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ്’ എന്ന പാട്ടുമൊക്കെ ഇത്രയും സങ്കടം നിറഞ്ഞതായത്, സ്വന്തം ജീവിതം ഓർത്ത് ഈണമിട്ടിട്ടാണോ എന്ന ചോദ്യത്തിന്, മാഷ്, ഇളംചിരിയോടെ പറയുന്ന ഉത്തരം ഇങ്ങനെ. “ജീവിതാനുഭവങ്ങൾ നമ്മൾപോലുമറിയാതെ ഈണങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടാവാം. അനുഭവങ്ങൾ എന്തായാലും നല്ലതായല്ലേ വരൂ…” എന്തൊരു എളിമയാർന്ന ഉത്തരം! തൻ്റെ കഷ്ടപ്പാടുകളെയൊന്നും മഹത്വവത്ക്കരിക്കുന്നില്ല. ദാരിദ്ര്യത്തെ ആഘോഷിക്കുന്നുമില്ല. മാഷടെ കുട്ടിക്കാലം തുടങ്ങുന്നത് സമ്പന്നമായ കഷ്ടപ്പാടിലാണ്. അത് കൊച്ചിയിലുമാണ്. ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലം എന്ന സ്ഥലത്ത്, കൊച്ചുകുഞ്ഞിന്റെയും പാർവ്വതി എന്ന പാറുവിന്റെയും പതിനാല് മക്കളിൽ പതിനാലാമനായാണ് ജനനം. സഹോദരങ്ങളിൽ പത്തുപേരും അകാലത്തിൽ മരണമടഞ്ഞു. അച്ഛനെ കണ്ട ഓർമ്മയേ ഇല്ല. അർജ്ജുനന് ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചിരുന്നു. ജീവൻ ബാക്കിയായ നാല് മക്കളെ വളർത്താൻ, അമ്മ പലഹാരമുണ്ടാക്കി വിൽക്കാൻ ഇറങ്ങിത്തിരിച്ചു. അമ്മയെ സഹായിക്കലാണ് ജീവിതത്തിലെ വലിയ കാര്യം എന്ന്, കുഞ്ഞിലേ തിരിച്ചറിവുള്ള അർജ്ജുനൻ രണ്ടാം ക്ലാസ്സിൽവെച്ച് പഠിപ്പ് നിർത്തി അമ്മയെ സഹായിക്കാനിറങ്ങി. അമ്മയുടെയും സഹോദരങ്ങളുടെയും സ്വന്തം വയറിൻ്റെയും വിശപ്പ് അകറ്റാൻ; പലഹാരമുണ്ടാക്കി വീടുകളിലെല്ലാം നടന്ന് വിറ്റ കുട്ടിക്കാലം. വിശപ്പ് മാറാതെ വന്നപ്പോൾ, കൂലിപ്പണിക്ക് പോയിത്തുടങ്ങി. ചന്തയിൽ ചെന്ന് ചുമടെടുത്തു. മകന്റെ കഷ്ടപ്പാട് കണ്ട് നെഞ്ചുപൊട്ടിയ അമ്മ, ബന്ധുകൂടിയായ രാമൻവൈദ്യരോട് സഹായം തേടി. മക്കളെ പിരിയാൻ ഏറെ കഷ്ടമെങ്കിലും; പട്ടിണി കൂടാതെ മക്കൾ കഴിയാൻ അമ്മ ഇവരെ പിരിയാൻ തീരുമാനിച്ചു. അങ്ങനെ, അർജ്ജുനനും ഏട്ടൻ പ്രഭാകരനും പഴനിയിലുള്ള ജീവകാരുണ്യാനന്ദാശ്രമത്തിലെത്തുന്നു. നെഞ്ചുപൊട്ടിക്കരഞ്ഞ് യാത്രയാക്കിയ അമ്മയുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. കുട്ടികൾ കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിച്ചുതുടങ്ങി. ആശ്രമത്തിൽ എന്നും സന്ധ്യയ്ക്ക് ഭജനയുണ്ട്. ഇരുവരും ഇതിൽ നിത്യം പങ്കെടുക്കും, ഏറ്റുപാടും. ഈ ഏറ്റുപാട്ടിലെ ശ്രുതിഭംഗി ശ്രദ്ധിച്ച ആശ്രമാധിപൻ നാരായണസ്വാമി ചോദിച്ചു; “മക്കളേ നിങ്ങൾ പാട്ട് പഠിച്ചിട്ടുണ്ടോ?” “ഇല്ലാ” “വീട്ടിലാർക്കെങ്കിലും സംഗീത പാരമ്പര്യമുണ്ടോ?” “അറിയില്ലാ” “പഠിക്കണം എന്നുണ്ടോ?” “ഉണ്ട്.” അങ്ങനെ, ഈ കുട്ടികളെ പാട്ട് പഠിപ്പിക്കാനായി നാരായണസ്വാമി, കുമരയ്യാപിള്ള എന്ന സംഗീതാദ്ധ്യാപകനെ ഏൽപ്പിക്കുന്നു. സർവ്വശാസ്ത്രങ്ങളുടെയും അധിപനായ മുരുകഭഗവാൻ അനുഗ്രഹിച്ച്, ഏഴ് വർഷം സംഗീതപഠനവും ആശ്രമത്തിലെ താമസവുമായി ജീവിതം മുന്നോട്ടുപോകുന്നു. ക്രമേണ, ദാരിദ്ര്യം ആശ്രമത്തെയും പിടികൂടുന്നു. സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ല. എല്ലാവരോടും; പറ്റുമെങ്കിൽ ഒഴിഞ്ഞുപോകാൻ വേദനയോടെ നാരായണസ്വാമി പറയുന്നു. അർജ്ജുനനും പ്രഭാകരനും ഗുരുവായ കുമരയ്യാപിള്ളയെ കണ്ട്, ‘ഞങ്ങളും ഉടനെ നാടുവിടും’ എന്ന് സങ്കടത്തോടെ അറിയിക്കുന്നു. ഗുരു പറഞ്ഞതിങ്ങനെ.” പ്രഭാകരൻ പാട്ട് പഠിച്ചാലും ചിലപ്പൊ ഇരുമ്പുപണിക്ക് പോയിട്ടായിരിക്കും ജീവിക്കുക. എന്നാൽ, അർജ്ജുനാ, നീ സംഗീതപഠനം ഉപേക്ഷിക്കരുത്. സംഗീതം നിനക്ക് ജീവിതോപാധിയാവും.” നാട്ടിലെത്തിയ അർജ്ജുനൻ അങ്ങനെ വീണ്ടും കൂലിപ്പണിക്ക് പോയിത്തുടങ്ങുന്നു. സായിപ്പിൻ്റെ ബംഗ്ലാവിൽ കാവൽ നിൽക്കാൻ പോകുന്നു. ആര് വിളിച്ചാലും സെക്യൂരിറ്റിപ്പണിക്ക് പോകുന്നു. സ്ക്കൂൾ വിദ്യാഭ്യാസം തുടരണം എന്ന് ആഗ്രഹമുണ്ടെങ്കിലും; കഴിഞ്ഞില്ല. എന്നാൽ, എല്ലാ പ്രാരബ്ധങ്ങൾക്കിടയിലും; ഗുരു പറഞ്ഞപോലെ, ഗുരുക്കൻമാരെ തേടിക്കണ്ട്, തബലയും ഹാർമോണിയവും വായ്പ്പാട്ടും പഠിച്ച് തുടങ്ങുകയും തുടരുകയും ചെയ്യുന്നു. പതിയെപ്പതിയെ, ഹാർമോണിയം വായനയും വിശപ്പ് മാറ്റാനുള്ള ഉപാധിയായി മാറുന്നു. കൊച്ചിയിലുള്ള കൊച്ചുകൊച്ച് നാടക ട്രൂപ്പുകളിൽ സ്ഥിരം ഹാർമോണിയവായനക്കാരനായി മാറുന്നു. 1958 -ൽ ‘പള്ളിക്കുറ്റം’ എന്ന നാടകത്തിലെ, പകരക്കാരനായ സംഗീതക്കാരനായി അർജ്ജുനൻമാഷ് എത്തിപ്പെടുന്നു. എതിർഗ്രൂപ്പുകാർ ഈ നാടകത്തിന് ബദലായി , ‘എന്നിട്ടും കുറ്റം പള്ളിക്ക്!’ എന്നൊരു നാടകം തയ്യാറാക്കുമ്പോൾ; അതിലും, സംഗീതംചെയ്യാൻ അർജ്ജുനൻമാഷെത്തന്നെ വിളിക്കുന്നു. മണവാളൻ ജോസഫ് എന്ന നടൻ, അർജ്ജുനൻമാഷെ ദേവരാജൻമാഷിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. കാളിദാസകലാകേന്ദ്രം എന്ന നാടകസമിതിയിൽ തന്റെ സഹായിയായി ഒരു ഹാർമോണിയമിസ്റ്റിനെ ദേവരാജൻമാഷ് അന്വേഷിക്കുന്ന കാലമാണ്. മണവാളൻ ജോസഫ്, മാഷക്ക്, അർജ്ജുനൻമാസ്റ്ററെ പരിചയപ്പെടുത്തുന്നു. “ഇതാണ് ഞാൻ പറഞ്ഞ; ഹാർമോണിയം വായിക്കുന്ന പയ്യൻ. അർജ്ജുനൻ എന്നാണ് പേര്.” സ്വതസിദ്ധമായ ധിക്കാരത്തോടെ മാഷടെ മറുപടി.”അർജ്ജുനനായാലും ഭീമനായാലും കൊള്ളാം. പറ്റില്ലെങ്കിൽ ഞാൻ പറഞ്ഞുവിടും.” എന്നാൽ, ദേവരാജൻമാഷിന് , സംഗീതത്തിലെ സകല പയറ്റും തെളിഞ്ഞ അർജ്ജുനനെ പറഞ്ഞുവിടേണ്ടിവന്നില്ല. മാഷിനൊപ്പം അർജ്ജുനൻ, കെ.പി. ഏ. സിയിലും എത്തുന്നു. ഇരുപതോളം KPAC നാടകങ്ങളിൽ ദേവരാജൻമാഷിനൊപ്പം സഹായിയായി നിന്നു. അങ്ങനെ പത്ത് വർഷം. ഇതിനിടയ്ക്കാണ് ശ്രീകുമാരൻതമ്പിയും ദേവരാജൻമാസ്റ്ററും തമ്മിൽ ഇടയുന്നത്. രണ്ടുപേരും തന്നിഷ്ടക്കാർ. കടുകുമണിക്ക് വിട്ടുകൊടുക്കാത്തവർ. എന്നാൽ, കൃത്യമായ നിലപാടുള്ളവർ. ശ്രീകുമാരൻതമ്പി ദേവരാജൻമാഷിനോട് പറഞ്ഞു. “മാഷേ, മാഷക്ക് മാഷടെ സംഗീതത്തിലുള്ള വിശ്വാസംഎനിക്ക് എന്റെ എഴുത്തിലുമുണ്ട്. എന്റെ വരികൾക്ക് സംഗീതം നൽകാൻ മാഷ് തന്നെ വേണം എന്ന് എനിക്കൊരു നിർബന്ധവുമില്ല. മാഷക്ക് ഹാർമോണിയം വായിക്കണ ആളെ കിട്ടിയാലും എന്റെ പാട്ടുണ്ടാവും. “നാവിൽ പൊന്നെന്നപോലെ അത് നടക്കുകയാണ്. ശ്രീകുമാരൻതമ്പി തന്റെ പാട്ടുകൾ ചെയ്യാൻ അർജ്ജുനൻമാഷെ വിളിക്കുന്നു. മാഷ് ,ഗുരുവായ ദേവരാജൻമാഷടെ പൂർണ്ണസമ്മതത്തോടെയും അനുഗ്രഹത്തോടെയും അങ്ങനെ, സ്വതന്ത്ര സംഗീതസംവിധായകനാവുകയാണ്. ആദ്യം മുതലേ തന്റെ സംഗീതയാത്രയിൽ മ്യൂസിക് കണ്ടക്ടർ ആയും ഓർക്കസ്ട്ര അറേയ്ഞ്ചർ ആയും പ്രവർത്തിച്ച ആർ കെ ശേഖർ എന്ന സംഗീതസംവിധായകനുമായി അർജ്ജുനൻമാഷിന് ഏറെ അടുപ്പമായിരുന്നു.ആർ കെ ശേഖറിന്റെ മകനാണ് ഇന്ന് ഏ ആർ റഹ്മാൻ എന്നറിയപ്പെടുന്ന അതിപ്രശസ്തനായ ദിലീപ്. ആർ കെ ശേഖറിന്റെ മരണത്തോടെ, ആ കുടുംബത്തിന്റെ ബലം നഷ്ടപ്പെട്ടതായി മാഷ് വിഷമത്തോടെ തിരിച്ചറിയുന്നു. മിടുമിടുക്കനായ ദിലീപിന്റെ അമ്മ ഒരുനാൾ മാഷിനോട് ചോദിക്കുന്നു; ‘മോനേക്കൊണ്ട് സംഗീതത്തിൽ എന്തെങ്കിലും ചെയ്യിപ്പിക്കാമോ? ‘പണ്ട് സ്വന്തം അമ്മ തന്നെയും ഏട്ടനെയും രാമൻവൈദ്യരെ ഏൽപ്പിച്ചത് മാഷ് ഓർത്തുകാണണം. ഒന്നും ആലോചിച്ചില്ല. സ്വന്തം ട്രൂപ്പിൽ കീബോർഡ് വായിക്കാൻ ദിലീപിനെ കൂടെ കൂട്ടി.1981-ൽ ‘അടിമച്ചങ്ങല ‘ എന്ന ചിത്രത്തിലൂടെ, ഏ ആർ റഹ്മാൻ സിനിമയ്ക്കായി കീബോർഡ് വായിച്ചുതുടങ്ങി.തുടർന്ന്, ഏ ആർ റഹ്മാന്റെ ചില ജിംഗിളുകൾ കേട്ട് മണിരത്നം അദ്ദേഹത്തെ കണ്ടെടുക്കുംവരെ അർജ്ജുനൻമാഷടെ കൂടെ കീബോർഡ് വായിച്ചു ദിലീപ്. സുജാത എന്ന ഗായികയെ മലയാളത്തിൽ പരിചയപ്പെടുത്തിയതും അർജ്ജുനൻമാഷാണ്. “പുതുതലമുറയിലെ സംഗീതസംവിധായകരേപ്പറ്റി മാഷടെ അഭിപ്രായമെന്താണ്…?” ഇതാണ് ചോദ്യം.മാഷ് മറുപടി പറഞ്ഞു.”എല്ലാം നല്ല കഴിവുള്ള ആൾക്കാർ. എന്നാൽ, സംവിധായകരും നിർമ്മാതാക്കളും അവരോട്, ഏ ആർ റഹ്മാൻ്റെ പാട്ടുപോലെ വേണം എന്നും; ഇളയരാജടെ സംഗീതം വേണം എന്നും എം എസ് വിശ്വനാഥന്റെ മെലഡി വേണം എന്നും പറയുന്നതാണ് പ്രശ്നം. അവരെ അവരുടെ ഇഷ്ടത്തിന് വിട്ടാലല്ലേ അവരുടെ നല്ല ഭംഗിയുള്ള സംഗീതം ഉണ്ടാവൂ. കുട്ടികൾ സ്വതന്ത്രരായി ചെയ്യട്ടെ.” എന്തൊരു വലിയ ആകാശമാണ് ഇദ്ദേഹത്തിൻ്റെ ഉള്ളിലുള്ളത്! ഇതെല്ലാം ഉള്ളിൽവെച്ച്, വർഷങ്ങൾക്കുമുമ്പ് ഒരു തവണ കണ്ടതും; ഞാൻ നമസ്ക്കരിച്ചു. ഒന്നും പറഞ്ഞില്ല. പറയാനുമില്ല. ആ ഇളംചിരിയിൽ എല്ലാ അനുഗ്രഹവും ഉണ്ടായിരുന്നു. ആയിരത്തിഅഞ്ഞൂറിലധികം നാടകഗാനങ്ങളാണ് മാസ്റ്റർ സംഗീതം ചെയ്തിരിക്കുന്നത്! ഇതെല്ലാം എവിടെയാണ് എന്നുപോലും ആർക്കുമറിയില്ല. ആരും ഇതൊന്നും ശേഖരിച്ചുവെച്ചിട്ടുമില്ല. നമ്മൾ കേട്ട ഏറ്റവും നല്ല സിനിമാപ്പാട്ടുകളേക്കാളും മനോഹരമായിരുന്നു അതിൽ പലതും എന്ന്, കേട്ടവർ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, എവിടെ? കേരള സാംസ്ക്കാരിക വകുപ്പും സംഗീതനാടക അക്കാദമിയും ചലച്ചിത്ര അക്കാദമിയുമൊക്കെ; ഈ രംഗത്തെ നല്ലതിനാണ് പ്രവർത്തിക്കുന്നതെങ്കിൽ;ആ ഗാനങ്ങളെ കണ്ടെത്തി, ആസ്വാദകരിലെത്തിച്ച് അർജ്ജുനൻമാഷെ ആദരിക്കുകയാണ് വേണ്ടത്. അതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ പുരസ്ക്കാരം.

‘മതി’ എന്നു പറഞ്ഞ്,പാതി കഴിച്ചും പാതിയുപേക്ഷിച്ചും ഊൺമേശയിൽനിന്നും എണീറ്റുപോകുന്ന ഓരോ കുഞ്ഞും എന്നെ ഓർമ്മിപ്പിക്കും; അരവയർ നിറയാനായി കഷ്ടപ്പെട്ട ഒരു കുട്ടിയുടെ സംഗീതയാത്രകളുടെ, ദുരിതം നിറഞ്ഞ കഥകൾ.

മാഷക്ക് ആദരാഞ്ജലികളോടെ…

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.