തുറക്കാത്ത വാതിൽ – പി. ഭാസ്കരൻ – 1970
രചന. – പി. ഭാസ്കരൻ
സംഗീതം. – കെ. രാഘവൻ
പാടിയത്. – യേശുദാസ്
സംഗീതമാസ്വദിക്കാൻ ഭാഷയുടെ ആവശ്യമില്ല എന്നാണ് അദ്ദേഹം സമർത്ഥിക്കാൻ നോക്കുന്നത്. സംഗീതപ്രേമികൾക്കിടയിലേയ്ക്ക് പല ഉദാഹരണങ്ങളും മുന്നിലേയ്ക്ക് വെച്ചു.
“നെയ്യാറ്റിൻകര വാസുദേവന്റെ ആലാപനം ഭാഷയറിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ പറ്റില്ലേ?! എനിക്ക് ഹിന്ദി അത്ര പിടിയൊന്നുമില്ല. ഞാൻ മുഹമ്മദ് റാഫിയുടെ ഒരു ആരാധകനാണ്. ഞാൻ ഘണ്ടശാലയുടെ പാട്ടുകളും സൗന്ദർരാജന്റെ പാട്ടുകളും പി.ബി.എസിന്റെ പാട്ടുകളും; അർത്ഥമറിയാതെത്തന്നെ ആസ്വദിക്കാറുണ്ട്. നമ്മുടെ നാട്ടുകാർ മൈക്കിൾ ജാക്സന്റെ പാട്ടുകളും ഖാലിദിന്റെ പാട്ടുകളുമൊക്കെ അർത്ഥമറിഞ്ഞിട്ടാണോ പാടിനടക്കുന്നത്?!”
ഇത്രയും അദ്ദേഹം പറഞ്ഞു. ശരിയായിരിക്കാം. അർത്ഥമറിയാതെ നമ്മൾ പലതും കേൾക്കുന്നുണ്ട്. ആസ്വദിക്കുന്നുമുണ്ട്. ഈ പറഞ്ഞ പലതും എനിക്കുമിഷ്ടമാണ്. എന്നാൽ, പിന്നീടദ്ദേഹം പറഞ്ഞ ഇടത്ത് വെച്ച്, ഞാൻ എന്റെ ചിന്തകളിലേയ്ക്ക് പോയി.
“ഭാസ്ക്കരൻമാഷടെ പാട്ടുകളൊക്കെ എന്താ രസം! വണ്ടീ വണ്ടീ നിന്നേപ്പോലെ, വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കില്, കിഴക്കുദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത്… രാഘവൻമാഷും ദേവരാജൻമാഷും ബാബുക്കയുമൊക്കെ തൊട്ട് ഭംഗിയാക്കിയ അതൊക്കെ ആസ്വദിക്കാൻ എന്തിനാണ് ഭാഷ?!”
നാളികേരത്തിന്റെ നാട്ടിൽ, നാഴിയിടങ്ങഴി മണ്ണിൽ, നാരായണക്കിളി കൂടുപോലുള്ള നാലുകാലോലപ്പുരയിൽ നോമ്പും നോറ്റിരിയ്ക്കുന്ന; വാഴക്കൂമ്പുപോലുള്ള പെണ്ണിന്,ചാമ്പയ്ക്കാച്ചുണ്ടും ചന്ദനക്കവിളും ചാട്ടുളിക്കണ്ണുമാണ്! കല്ലുവെട്ടാംകുഴിയ്ക്കക്കരെവെച്ചാണവൾ ഇഷ്ടം പറഞ്ഞത്.
ഇത്രയും കേട്ടാൽ, ഭാഷയറിയാത്തവന് കഥയറിയാതെ ആട്ടം കാണാനല്ലേ പറ്റൂ!
മലയാളിക്ക് കേൾക്കാൻ…., ഈ മണ്ണിൽ വേരുള്ളവനെമാത്രമുദ്ദേശിച്ച് ഭാസ്ക്കരൻ മാഷെഴുതിയ വരികളെ, രാഘവൻമാഷ് അത്രയേറെ ലളിതമായവതരിപ്പിച്ചിരിക്കുന്നു!
ഞാൻ ചിലപ്പോൾ തർക്കിച്ചേയ്ക്കും…. സംഗീതത്തിന് ചിലപ്പോഴെങ്കിലും ഭാഷയുണ്ട്. ആസ്വാദനം ആനന്ദത്തിലേയ്ക്ക് പൂത്തുലയണമെങ്കിൽ, പാരമ്പര്യത്തിന്റെ കിഴങ്ങ് ഈ മണ്ണിനടിയിൽത്തന്നെവേണം. ഇവിടെ, മണ്ണിൽ ചവിട്ടി നടക്കണം. കണ്ണും കാതും മൂക്കും തുറന്നുവെയ്ക്കണം. മാതൃഭാഷയെ അമ്മയെന്നുതന്നെ കരുതണം. അപ്പനപ്പൂപ്പന്മാർ തൊട്ടുള്ളവർ ആർജ്ജിച്ച അറിവുകൾ, കോശങ്ങളിൽ ചിരിച്ചുനിൽക്കണം. അതിനു യോഗമുള്ളവരുടെ പാട്ടാസ്വാദനമാണ് യഥാർത്ഥ ആസ്വാദനം.