അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കവികളാക്കിയവര്‍ക്ക്
November 9, 2020 382 No Comments

കുഞ്ഞുനാള്‍ മുതല്‍
എവിടെ കുടം കണ്ടാലും
ഒന്ന് ഏന്തി നോക്കും
മൂടിക്കെട്ടിയതാണോ…!?

ഇതേ കൗതുകത്തില്‍
മുത്തശ്ശി മൂടിക്കെട്ടിയ
കടുമാങ്ങാഭരണി
തുറന്നിട്ടുണ്ട്; പലവട്ടം.

അമ്മ ഉപ്പിട്ടുവെച്ച
വാളന്‍പുളിക്കുടവും പലവട്ടം
ഇരുട്ടുമുറിയില്‍ വാപൊളിച്ചു
പുറത്തുവരുന്ന പുകച്ചുരുളുകള്‍ കാണാന്‍,
ചുരുളുകള്‍ക്കിടയിലെ ഭൂതത്തെക്കാണാന്‍.

മാങ്ങ പൂപ്പുകയറിയതും
പുളിങ്ങ വെളളമൊലിച്ചതും
അമ്മായിഭൂതം ചീത്തവിളിച്ചതും മിച്ചം.

ആ ഈസോപ്പും സുമംഗലയും
സിപ്പിയും മാലിയും കുഞ്ഞുണ്ണിയും
വിക്രമാദിത്യനും മുത്തശ്ശിയും കൂടി
നാട്ടിലെ കൊള്ളാവുന്ന പിള്ളേരെയെല്ലാം
വഴി തെറ്റിച്ചു.
ഏ പ്ലസ് ബി ഹോള്‍സ്‌ക്വയര്‍ പഠിപ്പിച്ച്,
ഷെയര്‍ മാര്‍ക്കറ്റിലെ കാളകളിപ്പിച്ച്,
മണിചെയിനിലെ
പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ രസിപ്പിച്ച്,
ലൈഫ് പ്രാക്ടിക്കലാക്കുന്നതിന് പകരം
കുടംതപ്പികളാക്കി,
കവികളാക്കി,
കുഞ്ഞുങ്ങളെ സ്വപ്നം കാണിപ്പിച്ച്
വഴി പിഴപ്പിച്ചവര്‍.
കഷ്ടം!

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.