പട്ടി കുരച്ചത്
കള്ളനെ കണ്ടിട്ടൊന്നുമല്ല.
എട്ടും പൊട്ടും തിരിയാത്ത മകള്‍,
പാതിരാവില്‍
ഫോണ്‍ ഡയല്‍ ചെയ്തപ്പോഴാണ്.
കാറ്റ് തൂങ്ങി മരിച്ചത്
വഴിയരികില്‍ വെച്ച്,
അയഞ്ഞവസ്ത്രപ്പെണ്ണ്
‘കാറ്റേ, എന്നെ വിവസ്ത്രയാക്കെ’ന്ന്
കൊതിച്ചപ്പോഴാണ്;
‘അതെയതെ’ യെന്ന്
വഴിയരികിലിരുന്ന അവനും
ആവര്‍ത്തിച്ചപ്പോഴാണ്
കാമം മറന്ന വയസ്സത്തികള്‍
കൂര്‍ക്കം വലിച്ചുറങ്ങിയ
ഉച്ചകളില്‍,
പുറത്തിറങ്ങിയ വൃദ്ധകാമര്‍
കണ്ണുതുറിച്ചുനോക്കിയപ്പോഴാണ്,
പള്ളിക്കൂടക്കുഞ്ഞുങ്ങളുടെ
കുഞ്ഞുടുപ്പുകള്‍ നനയ്ക്കാന്‍
പെയ്യില്ലെന്ന്
മഴയും
തീരുമാനിച്ചത്.
കാട്ടിലിട്ടുമാവാം,
പലരുമൊത്തുമാവാം
എന്നായപ്പോഴാണ്
മരങ്ങള്‍ ഉണക്കം പിടിച്ചത്.
പത്തുമാസത്തെ തുള്ളല്‍
മണല്‍ക്കുഴിയില്‍ മറച്ചപ്പോഴാണ്
പുഴ,
വെള്ളത്തേയും കൂട്ടി
ഒളിച്ചോടിയത്.
ഇനി
കുഴിച്ചു നോക്കാം.
ഓര്‍മ്മകളെല്ലാം അളിഞ്ഞ്,
എണ്ണയായിട്ടുണ്ടെങ്കില്‍
ഒന്നുറക്കെപ്പറഞ്ഞാല്‍ മതി;
പറന്നുവരും
യുദ്ധമെന്നും
സമാധാനമെന്നുമൊക്കെ
പറഞ്ഞ്,
ആ ലോകപോലീസ്.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.