യാത്ര തുടങ്ങാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ കുറച്ചു തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അത്, സിംഗപ്പൂര്‍ക്കാണെങ്കിലും സൈബീരിയയിലേയ്ക്കാണെങ്കിലും മൂന്നാറിലേയ്ക്കാണെങ്കിലും; താമസിക്കുന്ന സ്ഥലത്തുനിന്നും സ്വന്തം തറവാട്ടിലേയ്ക്കാണെങ്കിലും. ഈ തയ്യാറെടുപ്പുകളുടെ അളവും; അതിനെടുക്കുന്ന സമയവും, പോകുന്ന സ്ഥലമനുസരിച്ച് മാറുമെന്നു മാത്രം.
ഇവിടെ, യാത്ര, തൃശ്ശൂര്‍ കുന്നത്തങ്ങാടിയില്‍ നിന്നും പഴയന്നൂരിലെ തറവാട്ടിലേയ്ക്കാണ്. പോകുന്നത് 2007 മോഡല്‍ മാരുതി 800-ല്‍. ഞാനും ഭാര്യയും എന്റെ രണ്ടു മക്കളും എന്റെ അമ്മയുമാണ് യാത്രയ്‌ക്കൊരുങ്ങുന്നത്.
വെറുതയെയങ്ങ് വണ്ടിയുമെടുത്ത് ഇറങ്ങിപ്പോകാന്‍ പറ്റില്ല. ഇവിടെ നിന്നെന്നല്ല; നമ്മള്‍ അടയാളങ്ങള്‍ പതിപ്പിച്ച ഏതിടത്തുനിന്നും അങ്ങനെ വെറുതെയങ്ങോട്ടിറങ്ങിപ്പോകാന്‍ പറ്റില്ല.
‘അമ്മേ…., വരാന്‍ വൈകും…’
‘അച്ഛാ….; പശുവിനുള്ള വൈക്കോല്‍ പുല്ലൊട്ടിയില്‍ എടുത്തുവെച്ചിട്ടുണ്ട്. കിടക്കാന്‍ നേരം കെട്ടഴിച്ചിട്ടാ മതി.’
‘അമ്മമ്മേ…., പട്ടിയ്ക്കുള്ളത് കൂട്ടാനൊഴിച്ച് അടച്ചുവെച്ചിട്ടുണ്ട്. രാത്ര്യായാ അതൊന്നു തൊറന്നു വെച്ചാ മതി.’
‘അച്ചാച്ചാ…., പൂച്ച അകത്തയ്ക്ക് വര്വാണെങ്കി ചൊവന്ന അടപ്പ്ള്ള പലഹാരപ്പാത്രത്തില് റസ്‌ക്ക്ണ്ട്. അത് ഇട്ട് കൊട്ക്കണേ….’
ഇങ്ങനെയൊക്കെ ഏല്‍പ്പിച്ച് ഇറങ്ങിപ്പോകാവുന്ന പഴയ തറവാടുകളല്ല നമ്മളുടെ ഇന്നത്തെ മിക്കവീടുകളും. രാത്രി, കോഴികളൊക്കെ കൂട്ടില്‍ മുളഞ്ഞുവോ എന്ന് നോക്കി, കോഴിക്കൂടടയ്ക്കാന്‍ ആരും ഓര്‍മ്മിപ്പിക്കാനില്ല. ‘കിടക്കാന്‍ നേരം വാതില്‍ കുറ്റിയിടാന്‍ മറക്കണ്ട’ എന്ന് ഓര്‍മ്മിപ്പിക്കാനും; ഇറങ്ങിപ്പോകുന്ന നമ്മളുടെ പുറകില്‍ ആരുമില്ല. കുറച്ചുനേരത്തേയ്‌ക്കെങ്കില്‍ കുറച്ചുനേരത്തേയ്ക്ക് നമ്മള്‍ വീടുപേക്ഷിച്ച് പോകുകയാണ്. ‘അഥവാ, കറണ്ട് പോയാലോ’ എന്നോര്‍ത്ത് ടാങ്കിലും; അകത്തെ വലിയ പാത്രത്തിലും മോട്ടറടിച്ച് വെള്ളം പിടിക്കണം. ഗ്യാസ് താഴേയും ഓഫാക്കണം. ‘അഥവാ, ഇടിവെട്ടിയാലോ’ എന്നു പേടിച്ച്, ടെലഫോണ്‍ കേബിളും ടീവിയുടെ കേബിളും പിന്നെ, പ്ലഗ്ഗില്‍ കുത്തിവെച്ച എല്ലാതും ഊരിയിടണം. ‘അഥവാ കാറ്റടിച്ച് മഴപെയ്താല്‍,’ ചളിയില്‍ ചെന്നു വീഴാതിരിക്കാന്‍, അയയിലെ തുണികളെല്ലാം വാരിക്കൂട്ടി അകത്ത് കട്ടിലില്‍ കൊണ്ടിടണം. ഇങ്ങനെ, കുറേ ‘അഥവാകളെ’ നേരിട്ടിട്ടു വേണം ഓരോ യാത്രയ്ക്കും ഇറങ്ങാന്‍.