അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ലഹരിച്ചാനലുകൾ
April 17, 2025 123 No Comments

‘യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരി’ എന്നാണ് മിക്ക തലേക്കെട്ടും!

യുവാക്കളെ വഴി തെറ്റിക്കുന്ന എന്ത് ലഹരിയും എതിർക്കപ്പെടേണ്ടതാണ്.

പത്രങ്ങളേപ്പറ്റി നമ്മൾ പറഞ്ഞു.

ഇനി, ചാനലുകളേപ്പറ്റി ഒന്ന് നോക്കാം.

‘ന്യൂസ് ചാനൽ’ എന്നാണ് ഓമനപ്പേര്!
അവനവന്റെ ഉള്ളിലെ രാഷ്ട്രീയാടിമത്തവും ചളിയും വിഷവും കാണികളിലേയ്ക്ക് പകരുന്ന ഉപാധികളായി ഇവർ മാറ്റിയിട്ട് കുറേ കാലമായി.

‘അടുപ്പുകൂട്ടി ചർച്ച’ എന്ന വിളിപ്പേരിൽ ഇവർ നടത്തുന്ന അന്തിക്കോലാഹലം ഏതെങ്കിലും കുടുംബത്തിൽ വെയ്ക്കാൻ കൊള്ളാവുന്ന ഒന്നാണോ ?

രണ്ട് ആശയങ്ങളെ/രണ്ട് പാർട്ടികളെ /രണ്ട് ആചാരങ്ങളെ/രണ്ട് ജാതികളെ / രണ്ട് മതങ്ങളെ പരസ്പരം തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായകളാണ് ഈ ചാനലുകാർ എന്ന് ആരെങ്കിലും പറഞ്ഞാൽ അല്ലെന്ന് പറയാൻ പറ്റുമോ ?

അഭിനയിച്ച് അടി കൂടുന്ന റെസ്ലിങ് തടിയൻമാരേപ്പോലെ, അടികൂടലും അടിപ്പിക്കലും ഒരു കലയാക്കിയെടുത്ത് കച്ചവടമാക്കുന്നവർ.
ഇൻ്റലക്ച്വൽ റെസ്ലിങ് !

ഇവർ വാർത്താചാനലുകളേ അല്ല എന്നതിന് ഒരുദാഹരണം പറയാം.

പാലക്കാട് ഇലക്ഷൻ നടക്കുന്ന സമയം.
മെട്രോ മാൻ ശ്രീധരന് എന്ത് സംഭവിക്കും എന്ന കൗതുകത്തിൽ ഞാൻ ചാനൽ തുറന്നു.
ചാനൽ നിയന്ത്രിക്കുന്ന ഒരു ‘മുടിയില്ലാത്തലയൻ’ ഉറക്കെ വിളിച്ചലറുന്നു.
“ഇനി പേടിക്കേണ്ടതില്ല.
ഇനി സേഫാണ്.
ഇനി എണ്ണാനുള്ളത് പിരായിരിയും കണ്ണാടിയും കോട്ടായിയുമൊക്കെയാണ്. എല്ലാം ചുവപ്പ് കോട്ടകൾ. ഇനി ശ്രീധരന് പ്രതീക്ഷയ്ക്കവകാശമില്ല !”

ഇതെങ്ങനെയാണ് ന്യൂസ് ആകുന്നത്!?
ഈ ചാനൽ എങ്ങനെയാണ് വാർത്താചാനൽ ആകുന്നത്!?

ന്യൂസിൽ പറയേണ്ടത്;
“ശ്രീധരൻ ഇപ്പോൾ ഇത്ര വോട്ടിന് പുറകിലാണ്.
ഇനി എണ്ണാനുള്ളത് കണ്ണാടിയും പിരായിരിയും കോട്ടായിയുമാണ്. നിലവിൽ ഈ മണ്ഡലങ്ങൾ ചുവപ്പ് കോട്ടകളായി അറിയപ്പെടുന്നവയാണ്.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം…..”

വാർത്ത എന്നാൽ ഇതാണ്.

അവനവന്റെ അടിമത്തവും
അവനവന് ഓരിവെച്ചുകിട്ടിയ പൊതിയുടെ വലിപ്പവും അവനവൻ ഇരുന്ന് വായപൊളിക്കുന്ന ചാനലിന്റെ മുതലാളിയുടെ കുത്സിതതാത്പര്യവും കൂട്ടിക്കുഴച്ച് വിളമ്പി, ജനങ്ങളെ മണ്ടൻമാരാക്കുന്ന ഈ പരിപാടി ഇനിയും നിങ്ങൾ എത്ര കാലം തുടരും എന്ന ചോദ്യം തീർച്ചയായും വലിയൊരു വിഭാഗം ജനങ്ങളുടെ ഉള്ളിലുണ്ട്.

ഞാൻ എന്തായാലും ടീവി അടച്ചുവെച്ചിട്ട് കാലങ്ങളായി.

വാർത്ത കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത പലരുമായും ഞാനിത് ചർച്ച ചെയ്തപ്പോൾ; അവരും പറഞ്ഞത്,
‘ടീവിയൊന്നും ഇപ്പൊ കാണാറേ ഇല്ല’ എന്നാണ്.
‘ഇലക്ക്ഷൻ റിസൾട്ട് ദിവസം ഒന്ന് ഓണാക്കും.
പിന്നെ, ഇന്ത്യയുടെ കളിയുണ്ടെങ്കിലും ടീവി കാണും.’
ഇതാണ് അവരുടെയും നിലപാട്.

ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്നും :
നമ്മൾ എന്ത് ന്യൂസ് കൊടുത്താലും ഇവരൊന്നും പറയില്ല എന്നും;
ഇവരുടെ പാർട്ടിക്കാർ പ്രതികളായാൽ സ്റ്റേഷനിൽനിന്ന് നീതി കിട്ടില്ല എന്നുമുള്ള അരക്ഷിതബോധം സമൂഹത്തിൽ പടർത്തിയത്, പ്രധാനമായും, പക്ഷംപിടിച്ച് കുരച്ചുതുടങ്ങിയ ചാനലുകളാണ്.

വിവാദകരമായ എല്ലാ വാർത്തകളേയും നിങ്ങൾ പാതി വഴിയ്ക്കിട്ട് ഉപേക്ഷിച്ചു.

‘അതിൽ പിന്നീട് എന്ത് സംഭവിച്ചു?’ എന്ന് അറിയാനുള്ള ജനങ്ങളുടെ ജിജ്ഞാസയെ നിങ്ങൾ തല്ലിക്കെടുത്തി.

ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ; നാലാം ശക്തി എന്നറിയപ്പെട്ട ( ഫോർത്ത് എസ്റ്റേറ്റ് ) മാദ്ധ്യമസ്ഥാപനങ്ങളെ തരംതാഴ്ത്തി തരംതാഴ്ത്തി ഒന്നിനും കൊള്ളാത്തതാക്കി മാറ്റി.
വിലയില്ലാത്ത ബഹളങ്ങൾ മാത്രമാക്കി മാറ്റി.

മണ്ണിടിഞ്ഞപ്പോൾ അതിനുള്ളിൽ പെട്ടുപോയ ലോറിക്കുള്ളിൽ കുടുങ്ങിയവന്റെ നിലവിളി വിൽക്കാനായി നിങ്ങൾ കാണിച്ച നാടകങ്ങൾ !

ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കേരളം മുഴുവൻ ചർച്ചയാക്കിയ ശേഷം, പുഷ്പംപോലെ തിരിച്ചുകിട്ടിയതിന്റെ പിന്നിലെ അറിയാക്കഥകൾ മനഃപൂർവ്വം അന്വേഷിക്കാതെ വിട്ടതിലെ കാപട്യം……

ഇങ്ങനെ, എല്ലാ വിശ്വാസ്യതയും നിങ്ങൾ നഷ്ടപ്പെടുത്തിയിട്ട് കാലങ്ങളായി.

അതുകൊണ്ടുതന്നെ ലഹരിക്കെതിരെ ആത്മാർത്ഥമായി നിങ്ങൾ ഒരു നിലപാടെടുക്കും എന്ന് മിക്കവരും കരുതുന്നില്ല.
ഈ ലഹരി ഉപയോഗിച്ച്, ബോധം മറഞ്ഞ്, അമ്മയെ ഒരുവൻ ബലാത്സംഗം ചെയ്യുന്നത് കാത്തിരിക്കുകയാണ് നിങ്ങൾ; ചാനലിന്റെ TRP കൂട്ടാനായി.
എന്നിട്ട് എഴുതിക്കാണിക്കും;
Exclusive എന്ന്.
‘ഞങ്ങൾക്ക് മാത്രം കിട്ടിയ ബലാത്സംഗ ദൃശ്യങ്ങൾ’ എന്ന് ആഘോഷിക്കും !

അതുകൊണ്ടുതന്നെയാണ് പറയുന്നത്;
അവിഹിതങ്ങൾ വിറ്റ് കാശ് വാങ്ങുന്ന കണ്ണീർപ്പരമ്പരകളും;
ചോരയും വർഗ്ഗീയവും ജാതിസ്പർദ്ധയും രാഷ്ട്രീയവൈരവും വിറ്റ് ചോര കുടിക്കുന്ന വാർത്താചാനലുകളും നമ്മൾ ബഹിഷ്ക്കരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ടാപ്പ് മാറ്റിയതുകൊണ്ട് അടുക്കളയിലെത്തുന്ന വെള്ളം ശുദ്ധമാവില്ല.
ടാങ്ക് കഴുകിയതുകൊണ്ടും ശുദ്ധജലം ടാപ്പിൽ വരില്ല.
കിണറിലെ വെള്ളംമുതൽ ശുദ്ധമാക്കേണ്ടതുണ്ട്.

സ്വന്തം മനസ്സിനെ വൃത്തികേടുകളിൽ നിന്ന് മാറ്റിനടത്തുക.
മക്കളെ നല്ല കാഴ്ചകളിലേയ്ക്കും
നല്ല കേൾവികളിലേയ്ക്കും
നല്ല ഭക്ഷണത്തിലേയ്ക്കും നയിക്കുക.

ഉടൻ വരും എതിർപ്പുകൾ.

‘വരുംതലമുറയെ കുണ്ടൻകിണറ്റിലെ തവളകളാക്കി വളർത്താനാണോ പരിപാടി !’

അവർക്കുള്ള ഉത്തരം ഇതാണ്.

ലോകവിവരം അറിയാൻ യുവതയ്ക്ക് ഈ അശ്ലീലം വിഴുങ്ങേണ്ട കാര്യമില്ല.
PSC കോച്ചിങ്ങിന് ചേർന്നാൽ മതി.
മൊബൈൽ ഫോൺ എങ്ങനെ ഭംഗിയായി ഉപയോഗിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കുക.
ഉപയോഗിക്കരുത് എന്നല്ല പറയേണ്ടത്.
എല്ലാ ലോകവിവരവും സെക്കന്റ് വെച്ച് അപ്ഡേറ്റ് ചെയ്ത് വിരൽത്തുമ്പിൽ കിട്ടാനുണ്ടെന്നിരിക്കെ,
കയ്യിലുള്ള മഹാഭാരതം മാറ്റിവെച്ച്,
അത് വായിക്കാത്തവന്റെ ‘മഹാഭാരതപര്യടനം’ കണ്ട് നമ്മൾ കയ്യടിക്കേണ്ടതില്ല.

ശരികളെ തിരിച്ചറിയാൻ പഠിക്കുക,
പഠിപ്പിക്കുക.
തള്ളേണ്ടവരെ തള്ളുക,
നന്മകളെ സ്വീകരിക്കുക.
ആനന്ദം എന്തെന്ന് ജീവിതംകൊണ്ട് തിരിച്ചറിയുക.
അതിൽമാത്രം ലഹരികൊള്ളുക.
Picture Credit : Meta AI

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.