അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
നവരാത്രി ഏഴാംനാൾ- കാളരാത്രി
October 29, 2024 116 No Comments

താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചു.
മഹിഷാസുരനെ കാത്യായനിയും വധിച്ചു.

പിന്നീട് ലോകത്തിന് ശല്യമായി മാറിയത്,
ചണ്ഡമുണ്ഡൻമാരും ശുംഭനിശുംഭൻമാരും
രക്തബീജനുമാണ്.

ഇവരെക്കൂടി നിഗ്രഹിക്കാനുള്ള ദേവീരൂപമാണ് കറുത്തിരുണ്ട രൂപമായ കാളരാത്രി.
കഴുതയാണ് വാഹനം.
കോപത്താൽ; ശ്വാസനിശ്വാസങ്ങളിൽ, നാസാരന്ധ്രങ്ങളിലൂടെ അഗ്നിജ്വാല പ്രവഹിക്കുന്നവളാണ് കാളരാത്രീദേവി.
ജടയഴിച്ചിട്ട ഭയങ്കരരൂപമാണ്.
നാല് കൈകളാണ്.
ഇരുകൈകളിൽ ആയുധങ്ങളായ വജ്രായുധവും വാളും.
ഇരുകൈകൾ അഭയമുദ്രയിലും വരമുദ്രയിലും.
വെട്ടിത്തിളങ്ങുന്ന മാല കഴുത്തിൽ.

ഈ ഭയാനകരൂപം വരുന്നത് കണ്ടാൽ, സകല ഭൂത-പ്രേത-പിശാചുക്കളും ഓടിയൊളിക്കും എന്ന് വിശ്വസിക്കുന്നു.
നവദുർഗ്ഗകളിൽ ഏറ്റവും ഭയങ്കരമായ ഭാവമാണിത്.

ഒരു കാലത്തിന്റെ അവസാനരാത്രിയാണ് കാളരാത്രി.
കാലനെ വരെ നിഗ്രഹിക്കാൻ കഴിവുള്ളവളാണ് ഇവൾ.
ഈ രാത്രി കടന്നാൽ, പുതുപ്പിറവിയാണ്.
ഇരുട്ടിൽനിന്നും ജ്ഞാനത്തിൻ്റെ പുതുവെളിച്ചത്തിലേയ്ക്ക് നയിക്കുന്നവളാണ് കാളരാത്രി.
യോഗികളും സാധകരും ഉപാസകരുമെല്ലാം പുതുപ്രപഞ്ചത്തിലേയ്ക്കുള്ള വാതിൽ തുറന്നുകിട്ടാനായി കാളരാത്രിയുടെ അനുഗ്രഹത്തിനായി സ്വയമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

നവരാത്രിയുടെ മൂന്നാമത് ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് കാളരാത്രിയിലൂടെ.

ചൊവ്വയെ ഭരിക്കുന്ന ദേവതയാണ്.
ഈ ദേവത അനുഗ്രഹമായി വന്നാൽ, നമ്മൾ നവഗ്രഹദോഷങ്ങൾക്ക് അതീതരാവും.
മറ്റൊരു കാഴ്ചയും മറ്റൊരു ലോകവുമാണ് ഈ ദേവി പ്രസാദിച്ചാൽ നമ്മൾക്ക് കൈവരുന്നത്.

കാളരാത്രിയുടെ കഥ എന്താണെന്ന് നോക്കാം.

സുന്ദരൻമാരും യുവാക്കളുമായ അസുരസഹോദരങ്ങളാണ് ശുംഭനും നിശുംഭനും.
ഇരുവരും പാതാളം വിട്ട്, പുണ്യസ്ഥലമായ പുഷ്ക്കരത്തിലെത്തി തപസ്സ് തുടങ്ങി.

വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു.

‘മൃത്യു ഒഴിവാക്കിക്കിട്ടണം’ എന്നായിരുന്നു അപേക്ഷ .

എന്നാൽ, ബ്രഹ്മാവ്, ‘മരണം മാറ്റാൻ സാദ്ധ്യമല്ല’ എന്നറിയിച്ചു.

അപ്പോൾ,
“എങ്കിൽ, ഞങ്ങൾക്ക് പെണ്ണിന്റെ കൈ കൊണ്ടായിരിക്കണം മരണം” എന്ന വരം അവർ ചോദിച്ചു.

മഹിഷാസുരനേപ്പോലെത്തന്നെ, സ്ത്രീകളോടുള്ള ബഹുമാനക്കുറവായിരുന്നു ഇത്തരമൊരു വരം ചോദിക്കാൻ കാരണം.

ശുക്രനെ ഗുരുവായി ഇരുത്തി, ശുംഭൻ രാജാവായി.
ശക്തരായ ശുംഭ-നിശുംഭൻമാരെ അന്വേഷിച്ച്, പല അസുരരും അസുരരാജ്യത്ത് എത്തിച്ചേർന്നു.

ഇതിൽ
ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു.

ശുംഭനിശുംഭൻമാർ ദേവൻമാരെ, ആക്രമിച്ചുകീഴടക്കി, ദേവലോകം പിടിച്ചെടുത്തു.

ദേവൻമാർ ഒളിവിൽപോയി.

ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയോട് സങ്കടമുണർത്തിച്ചു.

‘ആപത്തു വരുമ്പോൾ ദേവിയെ സ്മരിക്കണം’ എന്നോർമ്മിപ്പിച്ചു ഗുരു.

ഇവർ ഹിമാലയത്തിലെത്തി, പാർവ്വതിയെ കണ്ട്, സങ്കടം പറഞ്ഞു.

ദേവി, സ്വന്തം ശരീരത്തിൽനിന്നും മറ്റൊരു ദേവിയെ സൃഷ്ടിച്ചു.
ഇതാണത്രേ കാളരാത്രി അഥവാ കാളി.
ദേവി, അഥവാ ; ചണ്ഡീദേവി, കാളിയേയുംകൂട്ടി സിംഹത്തിലേറി ശത്രുപുരിയിലെത്തി.

തോട്ടത്തിൽ ഇരുന്ന്, ദേവി, മനോഹരമായൊരു ഗാനമാലപിച്ചു.

ഇത് കാണുകയും കേൾക്കുകയും ചെയ്ത ചണ്ഡനും മുണ്ഡനും; പാട്ടുപാടുന്ന അതിസുന്ദരിയായ സ്ത്രീയെപ്പറ്റി ശുംഭനെ അറിയിച്ചു.

ശുംഭൻ ഭൂതനെ അയച്ച്, ദേവിയോട് തൻ്റെ ഭാര്യയാവാൻ ആവശ്യപ്പെട്ടു.

ഭാവിയിൽ എന്ത് നടക്കാൻ പോകുന്നു എന്ന് മനസ്സിലോർത്ത്, ഊറിച്ചിരിച്ച ദേവി,
‘തന്നെ യുദ്ധത്തിൽ തോൽപ്പിച്ചാൽ വിവാഹം ആകാം’ എന്നറിയിച്ചു.

ഈ വിവരം ദൂതൻ കൊട്ടാരത്തിലറിയിച്ചു.

ശുംഭനും നിശുംഭനും ദേവിയോട് യുദ്ധത്തിനായി, ധൂമ്രലോചനനെ അയച്ചു.

സൈന്യവുമായി ചെന്ന ധൂമ്രലോചനൻ ദേവിയോട് കൊട്ടാരത്തിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു

ഇതിന് മറുപടി പറഞ്ഞത്, കാളി അഥവാ കാളരാത്രിയാണ്.

‘ദേവിയോട് ഇതാവശ്യപ്പെട്ട നിൻ്റെ അവസാനമായി’ എന്നു പറഞ്ഞ കാളരാത്രിയുടെ നേരെ , ധൂമ്രലോചനനും സൈന്യവും അസ്ത്രമയച്ച് യുദ്ധമാരംഭിച്ചു.

കടുത്ത യുദ്ധത്തിനിടയിൽ, കാളരാത്രി മുഴക്കിയ ഹുംകാരത്തിൽ ധൂമ്രലോചനൻ ചാമ്പലായിപ്പോയി.

പിന്നെ യുദ്ധത്തിനിറങ്ങിയത്, ചണ്ഡനും മുണ്ഡനുമാണ്.

യുദ്ധത്തിനിടയിൽ മഹാകാളി, അസുരപ്പടയെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരുന്നു.

കഠിനയുദ്ധം നടന്നു.

ചണ്ഡൻ ചക്രായുധം പ്രയോഗിച്ചു.
കാളി അമ്പെയ്ത് ആ ചക്രായുധം ഭേദിച്ചു.
അമ്പെയ്ത്, അമ്പുകൾകൊണ്ട് കെട്ടി, ചണ്ഡമുണ്ഡാസുരൻമാരെ ബന്ധിച്ച്, കാളരാത്രി, ദേവിയുടെ മുന്നിൽ എത്തിച്ചു.

ദേവി പരാശക്തി, ഇരുവരേയും വാളുകൊണ്ട് വധിച്ചു.
അന്നുമുതൽ ദേവി ചാമുണ്ഡേശ്വരിയുമാണ്.

ശുംഭാസുരൻ രക്തബീജനെ യുദ്ധത്തിനയച്ചു.

ഭീകരയുദ്ധം നടന്നു.

രക്തബീജന്റെ ശരീരത്തിൽനിന്നും വീഴുന്ന രക്തത്തുള്ളികളിൽനിന്ന് പുതിയ യോദ്ധാക്കൾ ഉയർന്ന്, പൊരുതാൻ ആരംഭിച്ചു.
ഇത്, രക്തബീജന് കിട്ടിയ ഒരു വരമായിരുന്നു.

ദേവിക്ക് യുദ്ധം ജയിക്കാൻ ഓരോ തുള്ളിച്ചോരയിൽനിന്നും ഒരായിരം പേർ ഉയരുന്നത് തടഞ്ഞേ തീരൂ.

ദേവി,
കാളരാത്രിയോട് പറഞ്ഞു.
“ഇപ്പോഴുയിർത്ത സകലരേയും നീ തിന്നുക.
ഇനി അവൻ്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനംചെയ്യുകയും വേണം”.

ഇങ്ങനെ പറഞ്ഞ്, ദേവി, രക്തബീജനെ വാളുകൊണ്ട് അരിഞ്ഞ് കഷണമാക്കി.
ചോര താഴെവീഴാതെ കാളരാത്രി നക്കിക്കുടിച്ചു.

അങ്ങനെ, രക്തബീജനും തീർന്നു.

പിന്നെ വന്നത്, ശുംഭന്റെ അനിയനായ നിശുംഭനാണ് .

ദേവിയും സിംഹവും നിശുംഭനുമായി കൊടിയ യുദ്ധത്തിലേർപ്പെട്ടു.

നിശുംഭൻ സിംഹത്തിൻ്റെ തലയ്ക്ക് ഗദകൊണ്ടടിച്ചു.
കോപിച്ച ദേവി, നിശുംഭൻ്റെ തലയറുത്തു.
തല പോയിട്ടും നിശുംഭൻ ഗദയുമായി ദേവിയുടെ നേരെ യുദ്ധത്തിനുവന്നു.
ദേവി അവന്റെ കൈകാലുകളുമരിഞ്ഞു.
അതോടെ, നിശുംഭൻ്റെയും അന്ത്യമായി.

ഒടുവിൽ, നിവൃത്തിയില്ലാതെ, ശുംഭനും യുദ്ധക്കളത്തിലെത്തി.

ശുംഭനോട്, കാളി അഥവാ കാളരാത്രിയാണ് യുദ്ധത്തിന് ചെന്നത്.

ഘോരയുദ്ധത്തിനൊടുവിൽ
കാളി ശുംഭന്റെ തേരു തകർത്ത്, തേരാളിയെ കൊന്നുതള്ളി.
തേരുനഷ്ടമായപ്പോൾ നിലത്തിറങ്ങിയ ശുംഭൻ കാളിയോട് ദ്വന്ദ്വയുദ്ധത്തിന് വന്നു.

ശുംഭൻ കൈകൊണ്ട് കാളിയെ ആഞ്ഞടിച്ചു.
കാളി, ആ കൈ, വാളിനാൽ മുറിച്ചുകളഞ്ഞു.

ശേഷിച്ച കൈയ്യും
രണ്ട് കാലുമായി കാളിയുടെനേരെ ചാടി,
ചവുട്ടാനോങ്ങിയ ശുംഭൻ്റെ കാലുകളും കാളരാത്രി മുറിച്ചെറിഞ്ഞു.
തുടർന്ന്, തലയും തെറിപ്പിച്ചു.

ശുംഭനും തീർന്നു.

അങ്ങനെ, ആസുരികശക്തികളാൽ ഇരുട്ടിലായിപ്പോയ പ്രപഞ്ചം;
പുതിയ കാലത്തിലേയ്ക്ക് പ്രതീക്ഷയോടെ പ്രവേശിക്കുകയായി.

ശുഭകരമായത് ചെയ്തവളാകയാൽ; കാളരാത്രിക്ക്, ‘ശുഭങ്കരി’ എന്നും പേരുണ്ട്.

ബ്രഹ്മാണ്ഡത്തിൽ;
അതായത്,
പുറത്തെ ലോകത്ത്, ഒരു കാളരാത്രി ഉണ്ടെങ്കിൽ; നമ്മുടെ അകത്തും;
അതായത്, പിണ്ഡാണ്ഡത്തിൽ,
ഒരു കാളരാത്രി ഉണ്ടായേ തീരൂ

നമ്മുടെ ശരീരത്തിൽ കാളരാത്രിയുടെ സ്ഥാനം സഹസ്രാരചക്രം അഥവാ കിരീടചക്രം എന്ന ചക്രത്തിലാണ്.

ഈ ചക്രം ഉണർന്നവർക്ക്,
സകല സിദ്ധികളും ലഭിക്കുന്നു.
അതീന്ദ്രിയതകൾ കൈവരുന്നു.
പ്രപഞ്ചത്തിലെ അമൂല്യമായ സകല നിധികളും കൈവരുന്നു.
എല്ലാ കാലങ്ങളിലും അവർക്ക് സഞ്ചരിക്കാനാകുന്നു.
അമൂർത്തമായ ആനന്ദത്താൽ നടനമാടുന്ന ശിവതുല്യരാകുന്നു ഇവർ.
മൂർദ്ധാവിൽനിന്നും അനന്തവും ആനന്ദവുമായ ഗംഗ പ്രവഹിക്കുകയായി.
ഇതൊരനുഭൂതിയാണ്.
ഞാൻ ശിവം,
സർവ്വം ശിവം
എന്ന തിരിച്ചറിയൽ.
ദൈവവും ഞാനും ഭേദമല്ലാ എന്ന ഭാവം.
( ‘പടിയാറും കടന്നുചെന്നാൽ ശിവനെക്കാണാം’ എന്ന പാട്ട് ഓർക്കുക. )

കാളരാത്രിക്ക്, മഹായോഗീശ്വരീദേവി എന്നും മഹായോഗിനീദേവി എന്നും പേരുകളുണ്ട്.

ഉത്തർപ്രദേശിലെ കാളികാ ഗലിയിലെ വാരണാസി ക്ഷേത്രവും
ഉത്തർപ്രദേശിലെത്തന്നെ മിർസാപൂരിലെ വിന്ധ്യാചലീക്ഷേത്രവും
പഞ്ചാബിലെ പാട്യാലയിലും സംഗ്രൂരിലുമുള്ള ക്ഷേത്രങ്ങളുമാണ് പ്രധാനപ്പെട്ട കാളരാത്രീക്ഷേത്രങ്ങൾ.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.