അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
“ഇനിയിക്കുഞ്ഞിൻ രക്ഷയെങ്ങനെ…”
March 31, 2025 119 No Comments

ആദ്യമേ പറയട്ടെ; തികഞ്ഞ അന്ധവിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. സനാതനം എന്നോ ഹിന്ദു എന്നോ ചാണകം എന്നോ വിളിച്ചാലും ഒട്ടും വിരോധമില്ല. അഭിമാനം ഉണ്ടുതാനും. രുദ്രാക്ഷം ധരിക്കുന്ന; ഭസ്മമോ ചന്ദനമോ തൊടുന്ന; സന്ധ്യയ്ക്ക് വിളക്കുവെച്ച് നാമം ജപിക്കുന്ന; അമ്മ ,അച്ഛൻ, ഗുരു എന്നിവരെ ദൈവമായി കരുതുന്ന ജനതയുണ്ടായിരുന്ന ഒരു രാജ്യത്തിനെ, എങ്ങനെ ഇപ്രകാരം മയക്കുമരുന്നിന് അടിമയാക്കി നശിപ്പിച്ചു എന്നതിന്റെ പല പല കാരണങ്ങളാണ് ഇവിടെ ഇനി ഓരോരോ നാളുകളിൽ എഴുതാൻ പോകുന്നത്. ഇത് വായിച്ച്, ഉള്ളിൽ ചെഗുവേര ഉണരുന്നവർക്ക് ആദ്യമേ നമസ്ക്കാരം. ‘വർഗ്ഗീയ വിഷം തുപ്പുന്നവനാണ് ഇവൻ’ എന്ന്, എനിക്കുള്ള സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് അതിലും വലിയ നമസ്ക്കാരം.

പണ്ട് നഗരങ്ങളിൽ ചില സ്ഥലങ്ങളിൽ മാത്രം കിട്ടിയിരുന്ന മയക്കുമരുന്ന് ഇന്ന് എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഒരുകാലത്ത് പട്ടണങ്ങളിൽ മാത്രമുണ്ടായിരുന്ന ബാറുകൾ എല്ലാ ചെറുനഗരങ്ങളിലും എത്തി. മദ്യപിച്ച് ലക്കുകെട്ട് വർത്തമാനം പറയുന്നവനെ പിടിച്ചുനിർത്തി, ‘എവിടന്നാ കുടിച്ചത്?’ എന്ന് ചോദിച്ചാൽ,അവൻ പറയും; ഇന്ന ബാറിൽ നിന്നാണ് എന്ന്. അല്ലെങ്കിൽ, ഇന്ന ബിവറേജിൽനിന്ന്. എന്ന്.സത്യം പറയാൻ ഉദ്ദേശിക്കാത്തവൻ ആണെങ്കിൽ,ഒന്ന് പൊട്ടിച്ചാൽ പറയും; ‘ചങ്കരന്റെ പൊരയ്ക്ക് പൊറകിലെ പട്ടിളുംകൂട്ടത്തിന് (മുളങ്കൂട്ടത്തിന്) പുറകിലെ മൂലവെട്ടി ആണ് കുടിച്ചത്’ എന്ന്. ഇതുപോലെ, ഏറ്റവും ലളിതമാണ്, ഈ, മയക്കുമരുന്ന് തടയണം എന്ന് ആഗ്രഹമുണ്ടെങ്കിൽ; തടയൽ. ഞാൻ ഈ സാധനം ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസ്സിലായാൽ; പോലീസിനോ കസ്റ്റംസിനോ എക്സൈസിനോ നർക്കോട്ടിക് സെല്ലിനോ ….. ചാർജ്ജ് ആർക്കുമാവട്ടെ; അവർക്ക് എന്നെ പിടിച്ച് ചോദ്യം ചെയ്യാലോ. ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിൽ എന്നേക്കൊണ്ട് പറയിപ്പിക്കാനുള്ള വഴിയൊക്കെ ഈ ഏമാൻമാർക്ക് നന്നായി അറിയുകയും ചെയ്യാം. സത്യം പറഞ്ഞില്ലെങ്കിൽ, ഏമാൻമാർ അടുത്തതും കടുത്തതുമായ വഴി നോക്കിയാൽ, ഞാൻ പറയും; ഇതെനിക്കാരാ തന്നത് എന്ന്. ഉടൻ അവനെ പൊക്കണം. അവനോടും ചോദിക്കേണ്ടപോലെ ചോദിച്ചാൽ പറയും; അവന് ഇതാരാ കൊടുത്തത് എന്ന്. പറഞ്ഞേ തീരൂ. കാരണം, ഇത്,മദ്യം പോലെയോ പുകയില പോലെയോ ബീഡി , സിഗററ്റ് എന്നിവ പോലെയോ കടകളിൽ വിൽക്കാവുന്ന ഒന്നല്ല. അങ്ങനെ, മൂന്നോ നാലോ ആളെ പിടിച്ചാൽ; ഇതിന്റെ മൊത്തമൊതലാളിയെ വളരെ ഈസിയായിട്ട് പിടിക്കാനാവും. പക്ഷേ, പിടിക്കില്ല. കാരണം ഏവർക്കുമറിയാം. അതുകൊണ്ട്, രണ്ടാമത്തെ സ്‌റ്റെപ്പിൽവെച്ച്, നിയമവഴികളിലെ ഈ അന്വേഷണം അങ്ങ് നിർത്തും. എന്നിട്ട്, ഒറ്റക്കൈ നീട്ടി ‘യുവതയെ ഗ്രസിച്ച’ മയക്കുമരുന്നിനെതിരെ പ്രതിജ്ഞ ചൊല്ലും! യുവജനങ്ങൾ വഴി തെറ്റുന്നതിനേപ്പറ്റി സെമിനാർ നടത്തും! ഈ നാടകങ്ങൾകൊണ്ടൊന്നും നാട് നന്നാവില്ല. പിള്ളേരേക്കുറിച്ച് ബേജാറുള്ള തന്തയും തള്ളയും ശ്രദ്ധിക്കുക; മക്കൾക്ക് – അവർ ഏത് പ്രായക്കാരുമാവട്ടെ – വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൊടുത്ത്, ഒരുമിച്ചിരുന്ന് കഴിച്ച്, സന്ധ്യയ്ക്ക് വിളക്കുവെച്ച് നാമം ചൊല്ലിച്ച് വളർത്തിയെടുത്താൽ; സ്വന്തം മക്കൾ രക്ഷപ്പെടും. കുട്ടികളെ ടി വി കാണിക്കരുത്, പത്രം വായിപ്പിക്കരുത്…തുടങ്ങിയ പലപല കാര്യങ്ങളുണ്ട് പറയാൻ. അങ്ങനെ കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്ഷപ്പെടാം. ദേവതാബലവും പിതൃബലവും നഷ്ടപ്പെട്ടാൽ പിന്നെ ആർക്കും ഇവരെ രക്ഷിക്കാനാവില്ല. പരമ്പരയ്ക്കും അന്ധവിശ്വാസത്തിനും രക്ഷകരാവാൻ പറ്റും. അല്ലാതെ, ഈ പ്രതിജ്ഞക്കാരൊന്നും ഒരിക്കലും നമ്മുടെ മക്കളുടെ രക്ഷകരല്ല എന്നറിയുക. ഭക്ഷണവും വിളക്കും നാമവും എങ്ങനെ നമ്മുടെ രക്ഷകരാവും എന്ന് പുറകേ പറയാം. ശാസ്ത്രവാദികളേ…,പുരോഗമനവാദികളേ…, ഉടൻ വീണ്ടും കാണാം.

Picture credit: leonardo ai

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.