അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ആരോരുമില്ലാത്ത തെണ്ടി
January 7, 2022 582 No Comments

സെക്കന്റ്ഷോ കഴിഞ്ഞ് വരുന്നവഴിയ്ക്കാണ് റെയില്‍വേ ട്രാക്കിനടുത്ത് മുനിഞ്ഞുകത്തുന്ന ചിമ്മിനിവിളക്ക് കണ്ടത്. ‘മണിരത്നത്തിന്റെ സിനിമ പോലെ’ എന്നുപറഞ്ഞ രാജേഷ് പെട്ടെന്ന് ബോധത്തിലെത്തിപ്പറഞ്ഞു. “ഡാ…പോലീസാ…ബാ…എന്താ നോക്കാം”. അടുത്തെത്തിയ ഞങ്ങളെ നിര്‍വ്വികാരമുഖത്തോടെ പോലീസ് നോക്കി. തൊട്ടടുത്ത്, ശരീരവും തലയും രണ്ടായിപ്പോയി; ഇനി, ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാവാത്തവിധം ഒരാള്‍ ഒതുങ്ങിക്കിടപ്പുണ്ട്! “വണ്ടി തട്ടീതാ?” ഞങ്ങളുടെ ചോദ്യത്തിന് ചെറിയ തിരുത്തോടെ മറുപടി വന്നു. “തട്ടിയതോ!! കയറിയിറങ്ങിപ്പോയത്”. ഇനി എന്ത് പറയണം എന്നറിയാത്ത നിശ്ശബ്ദതയിലേയ്ക്ക് ആ പോലീസ് രോഷമെറിഞ്ഞു നികത്തി. “പൊലയാടിമോന്‍ കാരണം ഒറക്കോം കളഞ്ഞ്, മഞ്ഞുംകൊണ്ടിരിയ്ക്കാറായി. പട്ടീം കുറുക്കനും കടിക്കാതെ കാക്കണമല്ലോ വിലകൂടിയ ഈ മനുഷ്യദേഹം!” ഞങ്ങളെല്ലാം മദ്യലഹരിയിലായിരുന്നതിനാലും റൂമിലെത്തിയാലും ലഹരിപ്പെടാന്‍ തയ്യാറെടുപ്പായി അല്പം കരുതിയതിനാലും ഞങ്ങളവിടെയങ്ങുകൂടി, പോലീസുമൊത്ത്, അരയില്‍ക്കരുതിയ കുപ്പി തീര്‍ന്നപ്പോള്‍ ഇരുട്ടിലേയ്ക്കപ്രത്യക്ഷനായ ബാബു, ‘ചേലപ്പാറ അമ്മിണ്യേടത്തി’ വാറ്റിയ നാടന്‍ ചാരായവുമായി മടങ്ങിവന്നു. “സാറ് ഏഡ് കുട്ടന്‍പിള്ളയാണോ!?” എന്ന ചോദ്യംവരെയെത്തിയ അടുപ്പം പുലര്‍ച്ചയോടെ സിനിമാപ്പാട്ടിലെത്തി. കോച്ചുന്ന ആ മഞ്ഞിന്‍തണുപ്പിലും മരിച്ച് മഞ്ഞിനേക്കാള്‍ മരവിച്ച് ഒതുങ്ങിക്കിടക്കുന്നവനോടുള്ള ബഹുമാനമെന്നോണം പാട്ടെല്ലാം മരണസംബന്ധിയായവയായിരുന്നു. മരണം ഇത്ര രസകരമാണെന്ന് തോന്നിയ തോന്നലിന് ആ രാവ് ഇടയ്ക്കിടെ ഞെട്ടലുതിര്‍ത്തു. ‘ഏഡ് കുട്ടന്‍പിള്ള’യല്ലാത്ത ചന്ദ്രന്‍സാര്‍ ഇടയ്ക്ക് പറഞ്ഞു. “എന്റെ അച്ഛന്‍ തീവണ്ടിയ്ക്ക് തലവെച്ച ശേഷം മുപ്പത് കൊല്ലങ്ങള്‍ക്കിപ്പുറം അതേ കാത്തിരിപ്പ്… നേരം വെളുപ്പിയ്ക്കാന്‍”. എല്ലാവരും പലവട്ടം പാടിയിട്ടും വൃത്തികേടുകളേറെപ്പറഞ്ഞിട്ടും അതുവരെ വായതുറക്കാതിരുന്ന വര്‍ഗ്ഗീസ് പെട്ടെന്ന് പാടിത്തുടങ്ങി. “ആരോരുമില്ലാത്ത തെണ്ടി പക്ഷേ ആറടിമണ്ണിന്റെ ജന്മി”. പാട്ട് മുഴുമിപ്പിയ്ക്കാതെ ഇരുട്ടിലേയ്ക്ക് എണിറ്റുപോയ വര്‍ഗ്ഗീസിനെ നോക്കി ബാബു പറഞ്ഞു. “സാറേ, ഇനി നമ്മള്‍ ഇയാള്‍ക്ക്… പൊലയാടിമോനല്ലാട്ടോ; ഈ ജന്മിയ്ക്ക്, കാവലിരിയ്ക്കും. പാട്ട് വേണ്ട; തമാശയും ആ പോയോന്റെ പേര് വര്‍ഗ്ഗീസ്. ഞങ്ങളിതുപോലെ മുമ്പൊരിയ്ക്കലും ഇരുന്നിട്ടുണ്ട്. ഒരു മണ്ഡലകാലത്ത്… അവന്റെ അമ്മയെ ഇങ്ങനെ വെറും മണ്ണില് കെടത്തീട്ട്…”

ആരോരുമില്ലാത്ത തെണ്ടി പക്ഷേ ആറടിമണ്ണിന്റെ ജന്മി…

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.